India

മൈസൂരു കൂട്ടബലാത്സംഗം; പെണ്‍കുട്ടിയും കുടുംബവും മൊഴി നല്‍കാതെ നഗരം വിട്ടുപോയെന്ന് പൊലീസ്

മൈസൂരില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ 23 വയസ്സുകാരിയും കുടുംബവും നഗരം വിട്ടുപോയെന്ന് പൊലീസ്. മൊഴി കൊടുക്കാന്‍ തയ്യാറാകാതെയാണ് കുടുംബം പോയത്. പീഡനത്തിന് ഇരയായ പെണ്‍കുട്ടി മൊഴി റെക്കോര്‍ഡ് ചെയ്യാന്‍ വിസമ്മതിച്ചതായും പൊലീസ് പറഞ്ഞു.

ആക്രമണത്തിനിരയായ ശേഷം ചികിത്സയിലായിരുന്നതിനാല്‍ പെണ്‍കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നില്ല. കഴിഞ്ഞ വ്യാഴാഴ്ചയാണ് മൈസൂരുവിലെ ചാമുണ്ഡി ഹില്‍സ് സന്ദര്‍ശിക്കാന്‍ സുഹൃത്തിനൊപ്പം പോയ 23കാരിയെ ആറംഗസംഘം കൂട്ടബലാത്സംഗം ചെയ്തത്.

കേസിലെ അഞ്ചുപ്രതികളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. പ്രതികളിലൊരാള്‍ പ്രായപൂര്‍ത്തി ആകാത്തയാളാണ്. സുഹൃത്തിനൊപ്പം ബൈക്കില്‍ ചാമുണ്ഡി ഹില്‍സ് കാണാനെത്തിയതായിരുന്നു ബലാത്സംഗത്തിനിരയായ വിദ്യാര്‍ത്ഥിനി.

ബൈക്ക് തടഞ്ഞ് നിര്‍ത്തിയ ശേഷം സുഹൃത്തിനെ അടിച്ചുവീഴ്ത്തി. ബലാത്സംഗം ചെയ്ത ശേഷം പെണ്‍കുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയി കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചതായാണ് പൊലീസില്‍ നിന്ന് ലഭിച്ച വിവരം. ബോധരഹിതയായ പെണ്‍കുട്ടിയെയും സുഹൃത്തിനെയും പ്രദേശവാസികള്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.