India National

പാലു നല്‍കാത്ത പശുക്കളുമായി മുസ്‍ലിംകളെ ഉപമിച്ച് അസമിലെ ബി.ജെ.പി എം.എല്‍.എ

പാലു നല്‍കാത്ത പശുക്കളുമായി മുസ്‍ലിംകളെ ഉപമിച്ച് അസമിലെ ബി.ജെ.പി എം.എല്‍.എ. ദിബ്രുഹാ എം.എല്‍.എ പ്രശാന്ത ഫുകനാണ് ഈ വിവാദ പ്രസ്ഥാവന നടത്തിയത്. മുസ്‍ലിംകള്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യില്ലെന്നും ആയതിനാല്‍ അവരെ പരിഗണിക്കേണ്ട കാര്യമില്ലെന്നും എം.എല്‍.എ പറഞ്ഞു.

അസമിലെ 90 ശതമാനം മുസ്‍ലിംകളും നമുക്ക് വോട്ട് ചെയ്യാറില്ല. പിന്നെന്തിനാണ് പാല് നല്‍കാത്ത ഈ പശുക്കള്‍ക്ക് നാം കാലിത്തീറ്റ നല്‍കുന്നത്.?’ എന്നതായിരുന്നു എം.എല്‍.എയുടെ പ്രസ്ഥാവന. ഇദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ഒരു പറ്റം അഭിഭാഷകര്‍ രംഗത്തു വന്നിരുന്നു.

സംസ്ഥാനത്തെ സ്പീക്കറോ ഗവര്‍ണ്ണറോ ഫുകാനെതിരെ എന്തുകൊണ്ട് ഇത്രയും നാളായി നടപടികളെടുത്തില്ലെന്നതില്‍ ഗുവാഹടി ഹൈകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഹഫീസ് റഷീദ് അഹ്മദ് ചൌദരി ആശ്ചര്യമറിയിച്ചു. ഫുകാനെതിരെ നിരവധി പ്രമുഖര്‍ ഇതിനോടകം തന്നെ രംഗത്തെത്തിയിട്ടുണ്ട്.

എന്നാല്‍ തന്‍റെ പരാമര്‍ശത്തെ തെറ്റായി വ്യാഖ്യനിക്കുകയാണെന്നാണ് ഫുകന്‍ പറയുന്നത്. ലോക്സഭ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വരുമ്പോള്‍ അസമിലെ മുസ്‍ലിംകള്‍ ബി.ജെ.പിക്ക് വോട്ടു ചെയ്തോ ഇല്ലയോ എന്ന് അറിയാമെന്നും ഫുകാന്‍ പറഞ്ഞു.