India

ആഡംബര കപ്പലിലെ ലഹരി പാർട്ടി; പ്രതികളെ ഈ മാസം 13 വരെ കസ്റ്റഡിയിൽ വേണമെന്ന് എൻസിബി

ആഡംബര കപ്പലിലെ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട കേസിൽ പ്രതികളെ ഈ മാസം 13 വരെ കസ്റ്റഡിയിൽ വേണമെന്ന് എൻസിബി ആവശ്യപ്പെട്ടു. മയക്കുമരുന്ന് റാക്കറ്റിന്റെ കൂടുതൽ വിവരങ്ങൾ അറിയാൻ ആര്യൻ ഖാനെ കസ്റ്റഡിയിൽ ലഭിക്കണമെന്ന് എൻസിബി അറിയിച്ചു.

ഇതിനിടെ ആഡംബര കപ്പലിലെ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് ഒരു മലയാളി അറസ്റ്റിലായി. ശ്രേയസ് നായരാണ് അറസ്റ്റിലായത്. ആര്യന്‍ ഖാന് ലഹരി മരുന്ന് എത്തിച്ചു കൊടുത്തത് ശ്രേയസ് നായരാണെന്ന് കണ്ടെത്തി. ശ്രേയസ് എന്‍സിബി കസ്റ്റഡിയിലാണ്. ഇയാൾ ആര്യൻ ഖാനുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതിന്റെ ചാറ്റ് വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്. പണം കൈമാറിയതിനെക്കുറിച്ച് വാട്സ് ആപ്പ് ചാറ്റുകളിൽ നിന്ന് വ്യക്തമായെന്നും പ്രതികൾ ആശയ വിനിമയത്തിനായി പല രഹസ്യ കോഡുകളും ഉപയോഗിച്ചെന്നും എൻ സി ബി വ്യക്തമാക്കി.

കോര്‍ഡിലിയ ക്രൂയിസ് എന്ന ആഡംബര കപ്പലിലാണ് ലഹരിപ്പാര്‍ട്ടി നടത്തിയത്. കപ്പലിൽ നിന്ന് കൊക്കെയിന്‍, ഹാഷിഷ്. എംഡിഎംഎ തുടങ്ങിയ നിരോധിത മയക്കുമരുന്നുകള്‍ പിടികൂടിയിരുന്നു. കപ്പലില്‍ ശനിയാഴ്ച ലഹരിപ്പാര്‍ട്ടി നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ് നടന്നത്.