India National

സുരക്ഷക്കായി പൊലീസ് മുതല്‍ അംഗന്‍വാടി ജീവനക്കാര്‍ വരെ; ബാബരി വിധിക്കായി ഒരുങ്ങി മധ്യപ്രദേശ്

സുപ്രിംകോടതി ബാബരി മസ്ജിദ് വിധി പറയാനിരിക്കെ, സുരക്ഷ ശക്തമാക്കി മധ്യപ്രദേശ് സര്‍ക്കാര്‍. ഉന്നതതല പൊലീസ് ഉദ്യോഗസ്ഥര്‍ മുതല്‍ അംഗന്‍വാടി ജീവനക്കാരെ വരെ അണിനിരത്തി സമാധാനാന്തരീക്ഷം നിലനിര്‍ത്താനുള്ള തയ്യാറെടുപ്പുകളാണ് സംസ്ഥാനം ഒരുക്കിയിരിക്കുന്നതെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. നവംബര്‍ 17ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കാനിരിക്കെ, അതിന് മുമ്പായി കേസില്‍ വിധി പുറപ്പെടുവിക്കുമെന്നാണ് കരുതുന്നത്.

സാമൂഹ്യമാധ്യമങ്ങളില്‍ കൂടി ഏതെങ്കിലും തരത്തില്‍ വര്‍ഗീയവികാരം ഇളക്കി വിടുന്ന സന്ദേശങ്ങള്‍ പ്രചരിക്കുന്നത് തടയാനും സര്‍ക്കാര്‍ നടപടികളാരംഭിച്ചു. തലസ്ഥാന നഗരമായ ഭോപാല്‍ ഉള്‍പ്പടെയ നിരവധി ജില്ലകളില്‍ നാലില്‍ കൂടുതല്‍ പേര്‍ സംഘം ചേരുന്നതും നിരോധിക്കും. എല്ലാ സുരക്ഷ ഡിപ്പാര്‍ട്ടുമെന്റുകളെയും ഇതിന്റെ പ്രവര്‍ത്തനങ്ങളിലേക്കായി കൊണ്ടുവരാനാണ് സര്‍ക്കാറിന്റെ ശ്രമം.