India National

രാജ്യത്ത് ഇന്നലെ 5000ലേറെ പേര്‍ക്ക് കോവിഡ്; മഹാരാഷ്ട്രയില്‍ സ്ഥിതി സങ്കീര്‍ണം

രാജ്യത്ത് കോവിഡ് ബാധിതർ ഒരു ലക്ഷത്തി നാലായിരത്തി ഒരുന്നൂറ്റി നാൽപതായി. മരണം 3265 ആയി. 38.73 ശതമാനമാണ് രോഗമുക്തി നിരക്ക്. മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 37,000 കടന്നു.

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. വിവിധ സംസ്ഥാനങ്ങളുടെ കണക്ക് അനുസരിച്ച് ഇന്നലെ മാത്രം 5000ൽ അധികം പേർക്ക് രോഗം സ്ഥിരീകരിച്ചു. 38.73% പേർ രോഗമുക്തരായി. 2.9% പേരാണ് തീവ്രപരിചരണ വിഭാഗത്തിലുള്ളത്. രാജ്യത്ത് 108233 സാമ്പിളുകൾ പരിശോധിച്ചു. ഇതുവരെ 24.25 ലക്ഷം സാമ്പിളുകളാണ് പരിശോധിച്ചത്. ആഗോള തലത്തിൽ ഒരു ലക്ഷം പേരിൽ 4.1 പേർ മരിക്കുമ്പോൾ ഇന്ത്യയിലിത് 0.2 ആണ്.

കഴിഞ്ഞ 24 മണിക്കൂറിൽ മഹാരാഷ്ട്രയിൽ 2100 പുതിയ കേസുകൾ വന്നതോടെ രോഗബാധിതർ 37158ഉം മരണം 1325ഉം ആയി. ഡൽഹിയിൽ രോഗബാധിതർ 10554 ആയി. ഗുജറാത്തിലും തമിഴ്നാട്ടിലും കോവിഡ് ബാധിതരുടെ എണ്ണം 12000 കടന്നു. 24 മണിക്കൂറിനിടെ രാജസ്ഥാനിൽ 338 പേർക്കും മധ്യപ്രദേശിൽ 229 പേർക്കും ഉത്തര്‍പ്രദേശില്‍ 321 പേർക്കും പുതുതായി രോഗം സ്ഥിരീകരിച്ചു.

ദക്ഷിണേന്ത്യയിലും മരണം കൂടുന്നു

ദക്ഷിണേന്ത്യയിലെ നാല് സംസ്ഥാനങ്ങളില്‍ മരണസംഖ്യ ഉയരുന്നു. ഇന്നലെ മാത്രം 12 പേരാണ് മരിച്ചത്. തെലങ്കാനയില്‍ നാല് പേരും തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ മൂന്ന് പേര്‍ വീതവും ആന്ധ്രാ പ്രദേശില്‍ രണ്ട് പേരുമാണ് മരിച്ചത്.

തമിഴ്നാട്ടില്‍ ഇന്നലെ 688 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രോഗബാധിതര്‍ 12448 ആയി. മരണസംഖ്യ 84 ആണ്. തെലങ്കാനയില്‍ 42 പേര്‍ക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. രോഗബാധിതര്‍ 1634 ആയി. മരണസംഖ്യ 38 ആയി ഉയര്‍ന്നു.

ലോക്ഡൌണില്‍ വ്യാപക ഇളവുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ കര്‍ണാടകയില്‍ രോഗികളുടെ എണ്ണം 100 കടന്നു. മൂന്ന് മരണങ്ങളും 149 പേര്‍ക്ക് രോഗബാധയും ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ നാല്‍പതായി. രോഗികളുടെ എണ്ണം 1373 ആയി. ബംഗളുരു സ്‌പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ ആസ്ഥാനത്തെ പാചകക്കാരന്‍ കോവിഡ് ബാധിച്ചു മരിച്ചു. സായിയിലെ മലയാളി കായിക താരങ്ങളെ ഉള്‍പ്പെടെ നിരീക്ഷണത്തിലാക്കി.

ആന്ധ്ര പ്രദേശില്‍ ഇന്നലെ രണ്ട് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. മരണ സംഖ്യ 52 ആയി. 57 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രോഗബാധിതര്‍ 2489 ആയി.