India National

രാജ്യത്തെ ഐ.ടി കമ്പനികളും പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ടുകള്‍

രാജ്യത്തെ ഐ.ടി കമ്പനികള്‍ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോവുന്നതെന്ന് റിപ്പോര്‍ട്ട്. ഐ.ടി വമ്പന്മാരായ കോഗ്‌നിസാന്റും ഇന്‍ഫോസിസും ആയിരക്കണക്കിന് തൊഴിലാളികളെ പിരിച്ചുവിടുന്നെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

സാമ്പത്തിക വര്‍ഷം അടുത്ത പാദത്തിലേക്ക് കടക്കുമ്പോഴേക്കും രാജ്യത്തെ ആകെ ഐ.ടി തൊഴിലാളികളില്‍ അഞ്ചുമുതല്‍ എട്ട് ശതമാനം വരെ ജോലി നഷ്ടപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. ഐ.ടി കമ്പനികളിലെ 10,000 മുതല്‍ 20,000 തൊഴിലാളികള്‍ പുറത്താവുമെന്ന ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്. കൊഗ്‌നിസന്റും ഇന്‍ഫോസിസും പുറത്താക്കല്‍ നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞു. ആകെ തൊഴിലാളികളുടെ എണ്ണം 12,000ത്തിലേക്ക് ചുരുക്കാനാണ് കൊഗ്‌നിസന്റിന്റെ തീരുമാനം. ഇന്‍ഫോസിസ് തൊഴിലാളികളുടെ എണ്ണം 10,000 ആയും ചുരുക്കും. ഇവയെക്കൂടാതെ മറ്റ് കമ്പനികളെയും പ്രതിസന്ധി രൂക്ഷമായി ബാധിച്ചെന്നാണ് റിപ്പോര്‍ട്ട്. സീനിയല്‍, മിഡ് സീനിയര്‍ തൊഴിലാളികളെയാണ് കൂടുതലായും പുറത്താക്കല്‍ ബാധിക്കുന്നത്.

20 ലക്ഷം മുതല്‍ 40 ലക്ഷം വരെ ശമ്പളമുള്ള പ്രൊജക്ട് മാനേജേഴ്‌സ് മുതലുള്ളവരാണ് പ്രതിസന്ധി ഗുരുതരമായി നേരിടുക. ഇത് അടുത്ത പാദത്തില്‍ രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് വന്‍ തോതില്‍ വര്‍ധിക്കുന്നതിലേക്കാണ് വിരല്‍ചൂണ്ടുന്നത്.