India

ചെന്നൈയിലെ മണിചെയിന്‍ തട്ടിപ്പുകേസ്: മലയാളികള്‍ ഉള്‍പ്പെടെ ഇരകളായി; പരാതികളുമായി കൂടുതല്‍ നിക്ഷേപകരെത്തും

ചെന്നൈ കേന്ദ്രീകരിച്ച് ഹിജാവു അസോസിയേറ്റ്‌സ് നടത്തിയ മണിചെയിന്‍ തട്ടിപ്പ് കേസില്‍ ഇന്ന് കൂടുതല്‍ പരാതികളുമായി നിക്ഷേപകരെത്തും. ചെന്നൈയിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിലാണ് പരാതി നല്‍കുക. ഒന്നര ലക്ഷത്തോളം ആളുകള്‍ തട്ടിപ്പിന് ഇരയായതിനാല്‍ കേരളത്തില്‍ നിന്നുള്‍പ്പെടെ വരും ദിവസങ്ങളില്‍ കൂടുതല്‍ പരാതികളെത്തുമെന്നാണ് സൂചന. ഡിഎസ് പി മഹേന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ചെയര്‍മാന്‍ സൗന്ദരരാജന്‍, മകനും എംഡിയുമായ അലക്‌സാണ്ടര്‍ സൗന്ദരരാജന്‍, ബോര്‍ഡ് അംഗങ്ങള്‍ ഉള്‍പ്പെടെ, 21 പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ചെന്നൈയില്‍ കൂടുതല്‍ പേരെ പദ്ധതിയില്‍ ചേര്‍ത്ത കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ മധുസൂദനന് എതിരെ വിജിലന്‍സില്‍ പരാതി നല്‍കാനും നിക്ഷേപകര്‍ തീരുമാനിച്ചിട്ടുണ്ട്.

മലയാളികള്‍ ഉള്‍പ്പെടെയാണ് തട്ടിപ്പിന് ഇരയായത്. 360 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടന്നെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കേസില്‍ 21 പ്രതികളാണുള്ളത്.