India National

വംശഹത്യയുടെ നിഴലില്‍ നിന്നും ഭരണ തലപ്പത്തെത്തിയ നരേന്ദ്ര ദാമോദര്‍ദാസ് മോദി

ബി.ജെ.പിയിലും എന്‍.ഡി.എയിലും തിരുവായ്ക്ക് എതിര്‍വാ ഇല്ലാത്ത നേതാവാണ് നരേന്ദ്രമോദി. കരുത്തനായ പ്രധാനമന്ത്രിയെന്ന പ്രതിച്ഛായയിലാണ് നരേന്ദ്രമോദി രണ്ടാമൂഴത്തില്‍ ഭരണ തലപ്പത്തെത്തുന്നത്.

അധികാരത്തുടര്‍ച്ച നേടിയ ആദ്യ കോണ്‍ഗ്രസിതര സര്‍ക്കാര്‍. അതും 303 സീറ്റുകളുടെ ഉജ്വല ജയത്തോടെ. നരേന്ദ്ര ദാമോദര്‍ ദാസ് മോദിയുടെ നേതൃപാടവം തന്നെയാണ് ബി.ജെ.പിക്ക് ഈ അവിശ്വസനീയ ജയമൊരുക്കിയത്. പതിനാല് വര്‍ഷം തുടര്‍ച്ചയായി ഗുജ്റാത്ത് മുഖ്യമന്ത്രിയായതിന് ശേഷമാണ് മോദി പ്രാധാനമന്ത്രി പദത്തിലെത്തുന്നത്.

ഗുജ്റാത്തിലെ വികസന നായകനെന്ന പ്രചാരണമാണ് കഴിഞ്ഞ തവണ മോദിയെ തുണച്ചത്. ദേശീയ മാധ്യമങ്ങളുടെ സഹായത്തോടെ ബി.ജെ.പി നടത്തിയ പ്രചാരണം ഗുജ്റാത്ത് വംശഹത്യയുടെ നിഴലില്‍ നിന്ന് മോദിയെ മോചിപ്പിച്ചെടുത്തു. മോദി പ്രഭാവത്തില്‍ 283 സീറ്റ് നേടിയാണ് ആദ്യ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്.

എന്നാല്‍ ശക്തനായ ഭരണാധികാരിയെന്ന പ്രതിച്ഛായയാണ് രണ്ടാം ഊഴത്തില്‍ മോദിക്ക് കരുത്തായത്. ബലാകോട്ട് ആക്രമണം ആ പ്രതിച്ഛായ വര്‍ധിപ്പിച്ചു. ഓരോ ചലനവും ഓരോ വോട്ടാക്കി മാറ്റാനുളള രാഷ്ട്രീയ കൌശലം ഈ തെരഞ്ഞെടുപ്പ്കാലത്ത് മോദി പുറത്തെടുത്തു.

എട്ടാം വയസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ മോദി സംഘടനാ നിര്‍ദേശപ്രകാരമാണ് ബി.ജെ.പിയില്‍ എത്തുന്നത്. ചുരുങ്ങിയ കാലം കൊണ്ട് ഗുജ്റാത്തില്‍ ബി.ജെ.പിയുടെ ചോദ്യം ചെയ്യാനാകാത്ത നേതാവായി വളര്‍ന്നു. പാര്‍ട്ടിക്കുള്ളിലും പുറത്തുമുള്ള വിമര്‍ശകരെ നിര്‍ദാക്ഷിണ്യം നേരിട്ടാണ് മോദിയുടെ രാഷ്ട്രീയ യാത്ര ‘ലോക് കല്യാണ്‍’ റോഡിലെത്തി നില്‍ക്കുന്നത്.

ഉറച്ച തീരുമാനങ്ങളും മികച്ച വാഗ് വിലാസവുമാണ് മോദിയുടെ പ്രധാന ആകര്‍ഷണം. രാഷ്ട്രീയ വിവാദങ്ങളില്‍ പ്രധാനമന്ത്രിമാര്‍ പുലര്‍ത്തുന്ന മിതത്വം മോദി പലപ്പോഴും കണക്കിലെടുത്തില്ല. അധിക രംഗങ്ങളിലും വിജയമായിരുന്നില്ല ആദ്യ മോദി സര്‍ക്കാര്‍. എന്നിട്ടും മോദിയുടെ നേതൃപാടവത്തിന്റെ പിന്‍ബലത്തില്‍ മാത്രമാണ് ബി.ജെ.പി വര്‍ധിത ഭൂരിപക്ഷത്തോടെ അധികാരത്തുടര്‍ച്ച നേടിയത്.

ഒരു പക്ഷേ ഈ രാഷ്ട്രീയക്കാരന്റെ പ്രഹര ശേഷി കുറച്ച് കണ്ടത് കൂടിയാകണം പ്രതിപക്ഷകക്ഷികള്‍ക്ക് ഇത്ര കനത്ത പ്രഹരമേല്‍ക്കാന്‍ ഇടയാക്കിയതും. ഏതായാലും ഇനിയുള്ള അഞ്ച് വര്‍ഷം മോദി ഇന്ത്യക്കായി കാത്തുവെച്ചിരിക്കുന്നത് എന്ത് എന്നാണ് ഇപ്പോൾ രാജ്യം ഉറ്റുനോക്കുന്നത്.