India

കോള്‍ സെന്‍ററുകളിലെ സൗദിവത്കരണം ഇന്ത്യന്‍ പ്രവാസികളെ ഗുരുതരമായി ബാധിക്കും

കോള്‍ സെന്‍ററുകള്‍ ഉൾപ്പെടെ മുഴുവൻ കസ്റ്റമർ സർവീസുകളും സൗദിവത്കരിച്ചത് ഇന്ത്യൻ പ്രവാസികളെയും ബാധിക്കും. ഇന്ത്യയിൽ പ്രവർത്തിക്കുന്ന സൗദി കമ്പനികൾക്ക് വേണ്ടിയുള്ള കോൾ സെന്‍ററുകളും ഇതോടെ നിർത്തേണ്ടി വരും. കഴിഞ്ഞ ദിവസമാണ് കോൾ സെന്‍റര്‍ ജോലികളിൽ സ്വദേശിവത്കരണം പ്രഖ്യാപിച്ചത്.

കഴിഞ്ഞ ദിവസമാണ് സൗദിയിലെ ഓൺലൈൻ വഴി സേവനം നൽകുന്ന കസ്റ്റമർ സർവീസ് ജോലികളിൽ സ്വദേശിവത്കരണം പ്രഖ്യാപിച്ചത്. നൂറു ശതമാനവും ഇനി സ്വദേശികളെ മാത്രമേ നിയമിക്കാവൂ. സൗദിയിലെ കോള്‍ സെന്‍ററുകള്‍ വഴി കസ്റ്റമര്‍ കെയര്‍ ജോലികള്‍ വിദേശ രാജ്യങ്ങളിലേക്ക് ഔട്ട്‌സോഴ്‌സ് ചെയ്യുന്ന രീതിക്ക് വിലക്കേര്‍പ്പെടുത്തിയതായും മന്ത്രി അഹ്മദ് ബിന്‍ സുലൈമാന്‍ അല്‍ റാജിഹി അറിയിച്ചിരുന്നു. നിലവില്‍ ഇന്ത്യ, പാകിസ്താന്‍, അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് സൗദിയിലെ വിവിധ കസ്റ്റമര്‍ കെയര്‍ സേവനങ്ങളുമായി ബന്ധപ്പെട്ട കോള്‍ സെന്ററുകള്‍ ഔട്ട്‌സോഴ്‌സ് ചെയ്തിരിക്കുന്നത്. ഈ രാജ്യങ്ങളിലെ കോള്‍ സെന്‍ററുകളില്‍ നിന്നാണ് ടെലഫോണ്‍ വഴിയും മറ്റ് ഇലക്ട്രോണിക് കമ്മ്യൂണിക്കേഷന്‍ വഴിയും കസ്റ്റമര്‍ കെയര്‍ സേവനങ്ങള്‍ നല്‍കുന്നത്.

പുതിയ തീരുമാനത്തോടെ ഇന്ത്യയില്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന നിരവധി കോള്‍ സെന്‍ററുകള്‍ക്ക് അവസാനമാവും. ഫോണ്‍ കോളുകള്‍, ഇമെയിലുകള്‍, ഓണ്‍ലൈന്‍ ചാറ്റുകള്‍, സോഷ്യല്‍ മീഡിയ ആശയവിനിമയങ്ങള്‍ തുടങ്ങി കസ്റ്റമര്‍ കെയറുമായി ബന്ധപ്പെട്ട എല്ലാ കോള്‍ സെന്‍റര്‍ പ്രവർത്തനങ്ങളും ഇതിന്‍റെ പരിധിയിൽ വരും.