India National

കർഷകരുമായി കേ​ന്ദ്ര സർക്കാർ നടത്തിയ ചർച്ച പരാജയപ്പെട്ടു

കർഷക സംഘടനകളുമായി കേന്ദ്രസർക്കാർ നടത്തിയ രണ്ടാംഘട്ട ചർച്ചയും പരാജയപ്പെട്ടു. അടുത്ത ചര്‍ച്ച നാളെ വീണ്ടും നടത്തും. താങ്ങ് വിലയിൽ രേഖാമൂലം ഉറപ്പ് നൽകാമെന്നുള്ള സർക്കാർ നിർദേശം കർഷകസംഘടനകൾ തള്ളി. നിയമം പിൻവലിക്കാതെ മറ്റ് പോംവഴിയില്ലെന്ന് കര്‍ഷകരും നിലപാടെടുത്തു. ഇതോടെ രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങുകയാണ് കര്‍ഷക സംഘടനകൾ.

പാർലമെന്‍റ് പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന നിലപാടിൽ ഉറച്ച് കർഷക സംഘടനകൾ. നിയമം പിൻവലിക്കുന്നത് പ്രായോഗികമല്ലെന്ന് കേന്ദ്രസർക്കാരും. ഇരുപക്ഷവും അവരവരുടെ നിലപാടിൽ ഉറച്ചു നിന്നതോടെയാണ് 7 മണിക്കൂറിൽ അധികം നീണ്ട രണ്ടാംഘട്ട ചർച്ചയും പരാജയപെട്ടു. താങ്ങ് വിലയിൽ രേഖാമൂലം ഉറപ്പ് നൽകാമെന്നും ഇതിനായി പ്രത്യേക ഉത്തരവ് ഇറക്കാമെന്നും ചർച്ചയിൽ കേന്ദ്രം നിലപാട് എടുത്തെങ്കിലും കര്‍ഷകര്‍ നിര്‍ദേശം തള്ളി.

നിയമം പിൻവലിക്കുന്നതിൽ കുറഞ്ഞ് മറ്റൊന്നിനും തയ്യാറല്ലെന്നും വ്യക്തമാക്കി. നിയമം പിൻവലിക്കുന്നത് അപ്രായോഗികമാണെന്നായിരുന്നു കര്‍ഷകരുടെ നിലപാട്. പ്രശ്നപരിഹാരം ഉണ്ടാകുമെന്ന് ചര്‍ച്ചക്ക് ശേഷവും സര്‍ക്കാര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

ചര്‍ച്ച രണ്ടാം വട്ടവും പരാജയപ്പെട്ടതോടെ രാജ്യവ്യാപക പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് കര്‍ഷക സംഘടനകൾ. നാളെ എല്ലാ ഗ്രാമങ്ങളിലും മോദി സര്‍ക്കാറിന്‍റെ കോലം കത്തിച്ച് കര്‍ഷകര്‍ പ്രതിഷേധിക്കും. ഉച്ചഭക്ഷണം നിരസിച്ച് യോഗത്തിലും സർക്കാരിനോടുള്ള വിയോജിപ്പ് സംഘടന നേതാക്കൾ പ്രകടിപ്പിച്ചു. സർക്കാർ ക്ഷണം നിരസിച്ച നേതാക്കൾ ഗുരുദ്വാരയിൽ നിന്നും സ്വന്തം ഏര്‍പ്പാടാക്കിയ ഭക്ഷണമാണ് കഴിച്ചത്. മൂന്നാംഘട്ട ചര്‍ച്ച നാളെ ഉച്ചക്ക് രണ്ട് മണിക്ക് വീണ്ടും നടക്കും.