India National

മോദിക്കെതിരെ ആഞ്ഞടിച്ച് മായാവതിയും മമതയും

തെരെഞ്ഞെടുപ്പ് അവസാനിക്കാനിരിക്കെ മോദിയെയും ബി.ജെപിയെയും കടന്നാക്രമിച്ച് മായാവതിയും മമത ബാനര്‍‌ജിയും. ഭര്‍ത്താവ് മോദിയോടൊപ്പം നില്‍ക്കുന്നത് കാണുമ്പോള്‍ ബി.ജെ.പിയിലെ സ്ത്രീകള്‍ക്ക് ഭയമാണെന്നും സ്വന്തം ഭാര്യയെ ഉപേക്ഷിച്ചയാളാണ് മോദിയെന്നും മായാവതി കുറ്റപ്പെടുത്തി. ബംഗാളില്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യാന്‍ സൈനികര്‍ ആവശ്യപ്പെടുന്ന സാഹചര്യമുണ്ടെന്ന് മമത ആരോപിച്ചു.

രാജസ്ഥാനിലെ ആല്‍വാറില്‍ ദലിത് സ്ത്രീ കൂട്ട ബലാത്സംഗത്തിനരായായത് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം മായവതിക്കെതിരെ മോദി രംഗത്തെത്തിയിരുന്നു. ഇങ്ങനെ ഒരു കാര്യമുണ്ടായിട്ടും രാജസ്ഥാന്‍ സര്‍ക്കാരിനുള്ള പിന്തുണ മായാവതി പിന്‍വലിച്ചില്ല എന്നായിരുന്നു മോദിയുടെ പരാമര്‍ശം. ഇതിന് മറുപടി പറയുകയായിരുന്നു മായാവതി. കൂട്ട ബലാത്സംഗത്തില്‍ ഇതുവരെ മൌനം പാലിച്ച മോദി ഇപ്പോള്‍ വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണ്. രാഷ്ട്രീയ ലാഭത്തിന് സ്വന്തം ഭാര്യയെ ഉപേക്ഷിച്ച മോദി മറ്റു സ്ത്രീകളെ എങ്ങനെ ബഹുമാനിക്കും. മോദി ഭര്‍ത്താക്കന്‍മാരെ തങ്ങളില്‍ നിന്ന് അകറ്റുമോ എന്ന ഭയത്തിലാണ് ബി.ജെ.പിയിലെ സ്ത്രീകള്‍ എന്നും മായാവതി കുറ്റപ്പെടുത്തി

പൊതുരഗംത്ത് തുടരന്‍ യോഗ്യ അല്ലെന്ന് മായാവതി തെളിയിച്ചെന്നായിരുന്നു പരാമര്‍ശത്തിന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ മറുപടി. അതിനിടെ പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായുടെ ഹെലിക്പോറ്റര്‍ ഇറങ്ങാന്‍ അനുമതി നിഷേധിച്ചു എന്ന് ബി.ജെ.പി ആരോപിച്ചു.

സംസ്ഥാനത്തേക്ക് കേന്ദ്രം അയച്ച സുരക്ഷാ ഉദ്യോഗസ്ഥരില്‍ ചിലര്‍ വേഷം മാറിയ ആര്‍.എസ്. എസ് .ബിജെപി പ്രവര്‍ത്തകര്‍ ആണ് എന്ന ആരോപണവുമായി മമതയും രംഗത്തെത്തിയിട്ടുണ്ട്. ബി.ജെ.പിക്ക് വോട്ട് ചെയ്യാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നുണ്ടെന്നും മമത കുറ്റപെടുത്തി.