India National

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: മനീഷ് തിവാരി മത്സരിച്ചേക്കും, തീരുമാനം ഇന്ന്

Congress President Election: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ഉടൻ നടക്കും. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിനമായതിനാൽ ഇന്ന് നിർണായകമാണ്. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും രാജ്യസഭാ എംപിയുമായ ദിഗ് വിജയ് സിംഗ്, കേരള എംപി ശശി തരൂർ എന്നിവർ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. അതേസമയം ജി-23 ഗ്രൂപ്പിൽ നിന്ന് വ്യത്യസ്ത സ്ഥാനാർത്ഥികളെക്കുറിച്ചുള്ള ഊഹാപോഹങ്ങളും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്.

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ പിന്മാറ്റത്തിനും, ദിഗ്‌വിജയ സിങ്ങിന്റെ രംഗപ്രവേശത്തിനും പിന്നാലെ കോൺഗ്രസിന്റെ ജി-23 നേതാക്കൾ ഒരു സുപ്രധാന യോഗം ചേർന്നു. വ്യാഴാഴ്ച രാത്രി ആനന്ദ് ശർമ്മയുടെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. ഭൂപീന്ദർ ഹൂഡ, പൃഥ്വിരാജ് ചൗഹാൻ, മനീഷ് തിവാരി തുടങ്ങിയ നേതാക്കൾ ആനന്ദ് ശർമയുടെ വീട്ടിൽ കൂടിക്കാഴ്ച നടത്തി. അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചർച്ച നടന്നതായാണ് വിവരം.

മത്സരിക്കാൻ താൽപ്പര്യമുള്ള മനീഷ് തിവാരി തെരഞ്ഞെടുപ്പിൽ മത്സരിക്കണമോ എന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകുമെന്ന് വൃത്തങ്ങൾ അറിയിച്ചു. ആരും ഇതുവരെ നാമനിർദേശ പത്രിക സമർപ്പിച്ചിട്ടില്ലെന്നും വെള്ളിയാഴ്ചയ്ക്ക് ശേഷം മാത്രമേ കാര്യങ്ങൾ വ്യക്തമാകൂവെന്നും തിവാരി പിന്നീട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. അതേസമയം ജി-23ന്റെ ഭാഗമായിരുന്ന ശശി തരൂരിനെ കൂടാതെ മുകുൾ വാസ്‌നിക്, മല്ലികാർജുൻ ഖാർഗെ, കുമാരി സെൽജ എന്നിവരും പത്രിക സമർപ്പിക്കും. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഒക്ടോബർ 8 ആണ്.