India National

മണിപ്പൂരിൽ പൊലീസ് വേഷത്തിൽ എത്തിയവർ വെടിയുതിർത്തു; 4 പേർ കൊല്ലപ്പെട്ടു, 14 പേർക്ക് പരുക്ക്

മണിപ്പൂരിൽ വീണ്ടുമുണ്ടായ സംഘർഷത്തിൽ 4 പേർ കൊല്ലപ്പെടുകയും 14 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. തൗബാൽ ജില്ലയിലുണ്ടായ വെടിവെപ്പിലാണ് 4 പേർ കൊല്ലപ്പെട്ടത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ 5 ജില്ലകളിൽ കർഫ്യൂ ഏർപ്പെടുത്തിയിരിക്കുകയാണ്. പൊലീസ് വേഷത്തിൽ എത്തിയ സംഘമാണ് വെടിയുതിർത്തത്. മേഖലയിൽ കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്. ജനങ്ങൾ സമാധാനം പാലിക്കണമെന്ന് മുഖ്യമന്ത്രി എൻ ബീരേൻ സിങ് പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ച്ചയും മണിപ്പൂരിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടിരുന്നു. മോറെയിൽ അക്രമികളും സുരക്ഷാസേ തമ്മിലാണ് അന്ന് വെടിവയ്പ്പ് ഉണ്ടായത്. ഏറ്റുമുട്ടലിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരുക്കേറ്റിരുന്നു. ആക്രമികൾ പ്രദേശത്തെ രണ്ടു വീടുകൾക്കാണ് അന്ന് തീയിട്ടത്. മണിപ്പൂരിലെ മോറെയിൽ സുരക്ഷാസേനയ്ക്ക് നേരെയായിരുന്നു ആക്രമണം ഉണ്ടായത്. പെട്രോളിംഗ് നടത്തിയ പോലീസ് വാഹനവ്യൂഹത്തിനു നേരെ ആക്രമികൾ വെടിയുതിർത്തു. അപ്രതീക്ഷിത വെടിവെപ്പിൽ ഒരു പോലീസുകാരന് പരിക്കേറ്റു. തുടർന്ന് സുരക്ഷാസേന അക്രമികൾക്ക് നേരെ തിരിച്ചടിച്ചു.

ആക്രമികൾ സുരക്ഷാ സേനയ്ക്ക് നേരെ ഐഇഡി പ്രയോഗിച്ചതായും റിപ്പോർട്ട് ഉണ്ടായിരുന്നു. അക്രമികൾ പ്രദേശത്തെ രണ്ടു വീടുകൾക്കും തീവച്ചിരുന്നു. പരുക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥൻ അസം റൈഫിൾസിന്റെ ക്യാമ്പിൽ ചികിത്സയിൽ കഴിയുകയാണ്.