India National

ബി.ജെ.പി-ശിവസേന സഖ്യത്തില്‍ അതൃപ്തി; 26 കൗണ്‍സിലര്‍മാരും 300ഓളം പ്രവർത്തകരും ഉദ്ധവ് താക്കറെക്ക് രാജിക്കത്ത് നൽകി

മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിലെ ബി.ജെ.പി – ശിവസേന സഖ്യത്തില്‍ അതൃപ്തി. 26 കൗണ്‍സിലര്‍മാരും 300ഓളം പ്രവർത്തകരും അധ്യക്ഷന്‍ ഉദ്ധവ് താക്കറെക്ക് രാജിക്കത്ത് നൽകി. സീറ്റ് വിഭജനത്തിൽ ശിവസേനയെ അവഗണിച്ചെന്നും സ്ഥാനാര്‍ത്ഥിത്വം അനര്‍ഹര്‍ക്ക് നല്‍കിയില്ലെന്നും ആരോപിച്ചാണ് നീക്കം. കഴിഞ്ഞ മാസവും 200 പ്രവര്‍ത്തകര്‍ രാജിവച്ചിരുന്നു.

മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 150ഉം ശിവസേനക്ക് 124ഉം സീറ്റുകളാണ് അനുവദിച്ചത്. 135 സീറ്റ് നല്‍കണമെന്നായിരുന്നു ശിവസേനയുടെ ആവശ്യം. മുഖ്യമന്ത്രി പദം എന്ന ആവശ്യവും ശിവസേന ഉന്നയിച്ചിരുന്നു. ഇതൊന്നും അംഗീകരിക്കാന്‍ ബി.ജെ.പി തയ്യാറായിട്ടില്ല. ബി.ജെ.പി ഏകപക്ഷീയ തീരുമാനങ്ങളുമായി മുന്നോട്ട് പോവുകയാണെന്ന് നേതാക്കളും പ്രവര്‍ത്തകരും ആരോപിക്കുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും ശിവസേനയില്‍ വലിയ അതൃപ്തിയുണ്ട്. അനര്‍ഹര്‍ക്ക് സ്ഥാനാര്‍ത്ഥിത്വം നല്‍കി എന്നാണ് പരാതി.

ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയാണ് 26 കൗണ്‍സിലര്‍മാരും 300ഓളം പ്രവർത്തകരും അധ്യക്ഷന്‍ ഉദ്ധവ് താക്കറെക്ക് രാജിക്കത്ത് നൽകിയത്. അതൃപ്തി അറിയിച്ച പ്രവർത്തകരോട് നേരത്തെ ഉദ്ധവ് താക്കറെ ക്ഷമ ചോദിച്ചിരുന്നു. അതേസമയം വര്‍ളിയില്‍ ആദിത്യ താക്കറെ സ്ഥാനാർഥി ആയതോടെ മുഖ്യമന്ത്രി പദമെന്ന ആവശ്യം ഉന്നയിക്കുന്ന ശിവസേന നീക്കത്തില്‍ ബി.ജെ.പി അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. പാര്‍ട്ടിയില്‍ നിന്നും മുഖ്യമന്ത്രി ഉണ്ടാകുമെന്ന പ്രസ്താവന ശിവസേന നേതാക്കൾ ആവര്‍ത്തിക്കുന്നതിലും ബി.ജെ.പിക്ക് എതിര്‍പ്പുണ്ട്.