India National

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ അനിശ്ചിതത്വം തുടരുന്നു

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ അനിശ്ചിതത്വം തുടരുന്നു. ബി.ജെ.പിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ഇനിയും സമ്മതമറിയിച്ചിട്ടില്ലെന്ന് ഉദ്ധവ് താക്കറെ തുറന്ന് പറഞ്ഞതോടെയാണ് സര്‍ക്കാര്‍ രൂപികരണം വീണ്ടും പ്രതിസന്ധിയിലായത്. ഇതിനിടെ ശിവസേന നേതാവ് സജ്ജയ് റാവത്ത് എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാറുമായി കൂടിക്കാഴ്ച നടത്തിയത് പുതിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിട്ടുണ്ട്. സത്യപ്രതിജ്ഞ ചടങ്ങുകളുടെ ഒരുക്കങ്ങളുമായി മുന്നോട്ട് പോകുന്ന ബി.ജെ.പിയെ സമ്മര്‍ദ്ദത്തിലാക്കുന്നതാണ് ശിവസേനയുടെ പുതിയ നീക്കം. ഗവര്‍ണറെ ഇതിനോടകം എം.എല്‍.എമാരുമായി രണ്ട് തവണ ശിവസേന കണ്ടു കഴിഞ്ഞു.

അതിന് പിന്നാലെയാണ് സജ്ജയ് റാവത്ത് ശരത് പവാറിനെ കാണാനെത്തിയത്. കൂടിക്കാഴ്ചയില്‍ മഹാരാഷ്ട്രയിലെ നിലവിലെ രാഷ്ട്രീയം ചര്‍ച്ച ചെയ്തുവെന്നും സജ്ജയ് റാവത്ത് പറഞ്ഞു. അധികാരം തുല്യമായിപങ്കുവെക്കാമെന്നത് ബി.ജെ.പി നേരത്തെ വ്യക്തമാക്കിയതാണ്. ആ വാക്ക് പാലിക്കണമെന്നേ തങ്ങള്‍ ആവശ്യപ്പെടുന്നുള്ളുവെന്ന് എം.എല്‍.എമാരുടെ യോഗത്തില്‍ ശിവസേന അധ്യക്ഷന്‍ ഉദ്ദവ് താക്കറെ പറഞ്ഞു.

ഇതിനിടെ മുംബൈ നഗരത്തില്‍ മുഖ്യമന്ത്രി ആദിത്യ താക്കറെക്ക് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ഇത് പിന്നീട് മുനിസിപ്പാലിറ്റി അധികൃതര്‍ എത്തി നീക്കം ചെയ്തു. വലിയ തിരിച്ചടിയേറ്റ ഹരിയാനയില്‍ വളരെ വേഗം സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടും താരതമ്യേന ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ച മഹാരാഷ്ട്രയിലെ പ്രതിസന്ധി നീക്കാന്‍ കഴിയാത്തത് ബി.ജെ.പിക്കുള്ളിലെ അസ്വസ്ഥതക്ക് കാരണമായിട്ടുണ്ട്.