India National

മാധ്യമപ്രവര്‍ത്തകന്‍ രവീഷ് കുമാറിന് മാഗ്സസേ പുരസ്കാരം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ രവീഷ് കുമാറിന് മാഗ്സേസെ പുരസ്‍കാരം. ഒരു മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ശബ്ദമില്ലാത്തവര്‍ക്ക് ശബ്ദമാകാന്‍ അദ്ദേഹത്തിന് സാധിച്ചുവെന്ന് ജൂറി വിലയിരുത്തി.

1996 മുതല്‍ എന്‍.ഡി ടിവിയില്‍ പ്രവര്‍ത്തിക്കുന്ന രവീഷ് കുമാര്‍ പ്രൈം ടൈം എന്ന പരിപാടിയിലൂടെ ശ്രദ്ധേയനാണ്. ഏഷ്യയിലെ നോബേല്‍ എന്നറിയപ്പെടുന്ന പുരസ്കാരം ഇത്തവണ അഞ്ചു പേരാണ് പങ്കിട്ടത്.

മ്യാന്‍മറില്‍നിന്നുള്ള കോ സ്വി വിന്‍, തായ്‌ലന്‍ഡില്‍നിന്നുള്ള അംഗ്ഹാന നീലാപായിജിത്, ഫിലിപ്പിന്‍സില്‍നിന്നുള്ള റേയ്മണ്ടോ പുജാന്റെ കായാബ്യാബ്, ദക്ഷിണ കൊറിയയില്‍നിന്നുള്ള കിം ജോങ് കി എന്നിവരാണ് പുരസ്‌കാരം ലഭിച്ച മറ്റു നാലുപേര്‍.

1957 മുതലാണ് നല്‍കിവരുന്നത്. ഫിലിപ്പൈന്‍ പ്രസിഡന്റായിരുന്ന രമണ്‍ മഗ്‌സസേയുടെ സ്മരണാര്‍ഥമാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. ആചാര്യ വിനോബാ ഭാവെ, മദര്‍ തെരേസ, ബാബാ ആംതെ, അരവിന്ദ് കേജ്‌രിവാള്‍ തുടങ്ങിയവരാണ് മുമ്പ് മഗ്‌സസേ പുരസ്‌കാരത്തിന് അര്‍ഹരായ ഇന്ത്യാക്കാര്‍.