India

പ്രകോപനമുണ്ടാക്കിയാൽ തിരിച്ചടിക്കാൻ സൈന്യം സജ്ജം: കരസേനാ മേധാവി

ഇന്ത്യ -ചൈന അതിർത്തി തർക്ക വിഷയത്തിൽ പ്രതികരണവുമായി കരസേനാ മേധാവി എം എം നവരനെ. ഏത് സാഹചര്യത്തെയും നേരിടാൻ സൈന്യം സജ്ജമാണെന്ന് എം എം നവരനെ പറഞ്ഞു. ആറ് മാസമായി സ്ഥിതി ശാന്തമാണ്. ചൈന പ്രകോപനമുണ്ടാക്കിയാൽ സൈന്യം തിരിച്ചടിക്കും. ലഡാക്കിലെ സ്ഥിതി നിയന്ത്രണവിധേയമാണെന്നും പഴുതടച്ച സുരക്ഷാ സംവിധാനമാണ് അതിർത്തിയിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം അതിർത്തിയിലെ ചൈനയുടെ സേനാ വിന്യാസത്തിൽ ആശങ്കയുണ്ടെന്നും കരസേനാ മേധാവി കൂട്ടിച്ചേർത്തു.

ഇതിനിടെ അതിർത്തിയിൽ നിന്ന് പിന്മാറാൻ തയാറല്ലെന്ന് ചൈന വ്യക്തമാക്കിയിരുന്നു. മുന്നേറ്റ മേഖലകളിൽ കൂടുതൽ ട്രൂപ്പ് ഷെൽട്ടറുകൾ സ്ഥാപിക്കുകയാണ് ചൈന. എട്ടോളം മുന്നേറ്റ മേഖലകളിലെങ്കിലും നിർമ്മാണം ഇതിനകം നടന്നതായി രഹസ്യാന്വേഷണ എജൻസികൾ വ്യക്തമാക്കുന്നു. ഒരു വർഷത്തിലേറെയായി സംഘർഷം തുടരുന്ന കിഴക്കൻ ലഡാക്കിലെ ഗോഗ്ര പോസ്റ്റിൽ നിന്നും ഇന്ത്യയും ചൈനയും സൈന്യങ്ങളെ ഓഗസ്റ്റിൽ പൂർണ്ണമായും പിൻവലിച്ചിരുന്നു.

പ്രധാന സംഘർഷ മേഖലകളിൽ ഒന്നായ പട്രോളിംഗ് പോയിന്റ് 17, അഥവാ ഗോഗ്ര പോസ്റ്റിൽ നിന്നും ഇരു രാജ്യങ്ങളും സൈന്യത്തെ പിൻവലിച്ചു. താൽക്കാലിക നിർമ്മിതികളും ടെൻഡുകളും ഇരു സൈന്യങ്ങളും പൊളിച്ചുനീക്കിയെന്നു പരസ്പരം ഉറപ്പുവരുത്തിയിരുന്നു.

2020 മെയ് മുതൽ മുഖാമുഖം നിന്നിരുന്ന സേനകൾ, സ്ഥിരം താവളങ്ങളിലേക്ക് പിന്മാറിയിരുന്നു. ഓഗസ്റ്റ് 04, 05 എന്നീ ദിവസങ്ങളിലായാണ് സേനാ പിൻമാറ്റം പൂർത്തിയാക്കിയത്. ജൂലൈ 31ന് കിഴക്കൻ ലഡാക്കിലെ ചുഷുൽ മോൾഡോ മീറ്റിംഗ് പോയിന്റിൽ ഇരുരാജ്യങ്ങളുടെയും കോർ കമാൻഡർമാർ തമ്മിൽ നടത്തിയ ചർച്ച യിലെ ധാരണ അനുസരിച്ചായിരുന്നു സേനാ പിൻമാറ്റം. പ്രധാന സംഘർഷ പ്രദേശമായ ഗാൽവൻ താഴ്‌വരയിൽ നിന്നും ഇരു സൈന്യങ്ങളും നേരത്തെ പിൻമാറിയിരുന്നു. സേനാ മുന്നേറ്റം ഇനി ഉണ്ടാകില്ലെന്നും, ബാക്കിയുള്ള മേഖലകളിലെ തർക്കം തുടർ ചർച്ചകളിൽ ഘട്ടംഘട്ടമായി പരിഹരിക്കാനും ഇരു സൈന്യങ്ങളും തമ്മിൽ ധാരണയായിരുന്നു.