India National

ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം

ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. എട്ട് സംസ്ഥാനങ്ങളിലായി 59 മണ്ഡങ്ങളിലാണ് അവസാന ഘട്ടത്തില്‍ വോട്ടെടുപ്പ്. വൈകീട്ട് വാരണാസിയില്‍ നടക്കുന്ന കൊട്ടിക്കലാശത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും. ഹിമാചല്‍ പ്രദേശിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രചാരണം.

8 സംസ്ഥാനങ്ങളില്‍ 59 മണ്ഡലങ്ങളിലാണ് അവസാനഘട്ടമായ ഞായറാഴ്ച തെരഞ്ഞെടുപ്പ് നടക്കാനുള്ളത്. ഇതില്‍ പശ്ചിമ ബംഗാളിലെ 9 മണ്ഡലങ്ങളില്‍ ഇന്നലെ രാത്രി 10 മണിയോടെ പരസ്യ പ്രചാരണം അവസാനിപ്പിച്ചിരുന്നു. മറ്റ് 50 മണ്ഡലങ്ങളിലാണ് ഇന്ന് കൊട്ടിക്കലാശം. ഇന്ന് വൈകീട്ട് വാരണാസിയിലെ കൊട്ടിക്കലാശത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തേക്കും. മധ്യപ്രദേശിലെ ഖഡ്ഗാവിലെ പ്രചാരണത്തിന് ശേഷമാണ് മോദി വാരണാസിയിലെത്തുക. ഹിമാചല്‍ പ്രദേശിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രചാരണം. ഉത്തര്‍പ്രദേശിലെ മിര്സാപൂര്‍, കുശിനഗര്‍ എന്നിവിടങ്ങളിലാണ് പ്രിയങ്ക ഗാന്ധിയുടെ റോഡ്ഷോ. ഇന്ന് ഉച്ചക്ക് ശേഷം അമിത്ഷാ പ്രത്യേക വാര്‍ത്ത സമ്മേളനം വിളിച്ചിട്ടുണ്ട്. വിദ്യാസാഗറിന്‍റെ പ്രതിമ തകര്‍ത്തതും, പ്രഗ്യാസിങ് ഠാക്കൂറിന്‍റെ ദേശഭകതനായ ഗോഡ്സെ പരാമര്‍ശവും, സാം പിട്രോ‍ഡയുടെ സിഖ് കൂട്ടക്കൊലയുമായ ബന്ധപ്പെട്ട പരാമര്‍ശവുമെല്ലാമാണ് അവസാനഘട്ടത്തിലെ ചൂടേറിയ രാഷ്ട്രീയ വിവാദങ്ങള്‍. വിദ്യാസാഗര്‍ പ്രതിമ വിവാദവും പ്രഗ്യായുടെ ഗോഡ്സെ പരാമര്‍ശവുമെല്ലാം ബിജെപിക്ക് തിരിച്ചടിയായേക്കും. സാം പിട്രോഡയുടെ പരാമര്‍ശമേല്‍പിച്ച പരിക്ക് പഞ്ചാബില്‍ കോണ്‍ഗ്രസിന് തിരിച്ചടിയാകുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. ഏഴാം ഘട്ടത്തോടെ രണ്ട് മാസത്തിലധികം നീണ്ട് നിന്ന പതിനേഴാമത് ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രക്രിയക്കാണ് പരിസമാപ്തിയാകുന്നത്.