India National

വിശാഖപട്ടണം വിഷവാതക ദുരന്തം; കമ്പനി സി.ഇ.ഒ ഉള്‍പ്പെടെ 12 പേര്‍ അറസ്റ്റില്‍

ആന്ധ്രാപ്രദേശ് വിശാഖപട്ടണത്തെ എൽ.ജി പോളിമർ പ്ലാന്‍റില്‍ നിന്ന് വിഷവാതകം ചോർന്ന് 14 പേർ മരിച്ച സംഭവത്തിൽ 12 പേർ അറസ്റ്റിൽ. കമ്പനി സി.ഇ.ഒയും രണ്ട് ഡയറക്ടർമാരും ഉൾപ്പെടെയാണ് പിടിയിലായത്. രണ്ട് ഡയറക്ടർമാരും വിദേശികളാണ്. സംഭവത്തെ കുറിച്ച് അന്വേഷിയ്ക്കാൻ സർക്കാർ നിയോഗിച്ച ഉന്നതാധികാര സമിതിയുടെ റിപ്പോർട്ട് പ്രകാരമാണ് നടപടി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് വാതകചോർച്ചയ്ക്ക് കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. മെയ് ഏഴിനാണ് പ്ലാന്‍റിലെ എം 6 ടാങ്കിൽ നിന്ന് സ്റ്റെറൈൻ വാതകം ചോർന്നത്. കുട്ടികൾ അടക്കം നിരവധി പേർക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുമുണ്ടായി.

മേയ് 7നാണ് ദുരന്തമുണ്ടായത്. ലോക്ഡൗണിന് ശേഷം പ്ലാന്‍റ് തുറന്നു പ്രവര്‍ത്തിക്കാനിരിക്കെയാണ് വിഷവാതകം പുറത്തേക്ക് വമിച്ചത്. പ്രദേശത്തെ അഞ്ചു കിലോമീറ്ററോളം ചുറ്റളവില്‍ വാതകം വ്യാപിച്ചു. ശ്വാസതടസവും കണ്ണെരിച്ചിലും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആളുകള്‍ വീടുവിട്ടിറങ്ങി. റോഡരികില്‍ ബോധരഹിതരായി വീണു. ആദ്യഘട്ടത്തില്‍ രക്ഷാ പ്രവര്‍ത്തനവും ദുഷ്കരമായി. പൊലീസിനും നാട്ടുകാര്‍ക്കും ശ്വാസതടസവും ആരോഗ്യപ്രശ്നങ്ങളും കാരണം കുറച്ചു സമയത്തേയ്ക്ക് ഒന്നും ചെയ്യാന്‍ സാധിച്ചില്ല. മുന്‍കരുതല്‍ നടപടികള്‍ക്ക് ശേഷമാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്.