India National

ഉന്നാവ് പെണ്‍കുട്ടിയുടെ പിതാവിന്റെ കൊലപാതകം; കുല്‍ദീപ് സെന്‍ഗാറിന് 10 വര്‍ഷം തടവ്

ഉന്നാവ് പെണ്‍കുട്ടിയുടെ പിതാവിന്റെ കൊലപാതക കേസിലും സെന്‍ഗാര്‍ കുറ്റവാളിയാണെന്ന്​ ഡൽഹി കോടതി നേരത്തെ കണ്ടെത്തിയിരുന്നു. മരണത്തിൽ സെൻഗാർ ഗൂഢാലോചന നടത്തിയെന്നതാണ്​ കുറ്റം. 

ഉന്നാവിൽ 2017 ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ജയിലിൽ കഴിയുന്ന മുൻ ബി.ജെ.പി നേതാവും എം.എൽ.എയുമായിരുന്ന കുൽദീപ് സിങ് സെൻഗാറിന്, ഇരയായ പെൺകുട്ടിയുടെ പിതാവിന്റെ കൊലക്കേസിലും ജയില്‍ശിക്ഷ. പത്തു വര്‍ഷം തടവാണ് സെന്‍ഗാറിന് ഡല്‍ഹി കോടതി വിധിച്ചത്. ഉന്നാവ് പെണ്‍കുട്ടിയുടെ പിതാവിന്റെ കൊലപാതക കേസിലും സെന്‍ഗാര്‍ കുറ്റവാളിയാണെന്ന് ഡൽഹി കോടതി നേരത്തെ കണ്ടെത്തിയിരുന്നു. മരണത്തിൽ സെൻഗാർ ഗൂഢാലോചന നടത്തിയെന്നതാണ്
കുറ്റം. സെന്‍ഗാര്‍ ഉള്‍പ്പെടെ ഏഴു പ്രതികള്‍ക്കും പത്തു വര്‍ഷം തടവാണ് കോടതി വിധിച്ചത്. സെന്‍ഗാറും സഹോദരന്‍ ജയ് ദീപ് ഏലിയാസ് അതുല്‍ സിങ് സെന്‍ഗാറും ഉന്നാവ് പെണ്‍കുട്ടിയുടെ കുടുംബത്തിന് പത്തു ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

ഉന്നാവ് ബലാത്സംഗക്കേസില്‍ 2019 ഡിസംബറിലാണ് സെന്‍ഗാര്‍ ജയിലിലായത്. ശിഷ്ടകാലം ജയില്‍ എന്നായിരുന്നു കോടതിയുടെ വിധി. ഇതേത്തുടര്‍ന്ന് കഴിഞ്ഞ മാസം സെന്‍ഗാറിനെ ഉത്തര്‍പ്രദേശ് നിയമസഭ അയോഗ്യനാക്കിയിരുന്നു. ഉന്നാവില്‍ ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ പിതാവ് 2018 ഏപ്രിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ മരിച്ചിരുന്നു. ഏപ്രിൽ മൂന്നിന്, പെൺകുട്ടിയുടെ പിതാവും അദ്ദേഹത്തിന്റെ ഒരു സഹപ്രവർത്തകനും അവരുടെ ഗ്രാമമായ മഖിയിലേക്ക് മടങ്ങുമ്പോൾ ശശി പ്രതാപ് സിങ് എന്നയാൾ ലിഫ്റ്റ് നിഷേധിക്കുകയും ഇത്
വാക്കേറ്റത്തിന് കാരണമാവുകയും ചെയ്തതായി അതേ വർഷം ജൂലൈയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. വാക്കേറ്റത്തിനിടെ ശശി പ്രതാപ് സിങ് തന്റെ സുഹൃത്തുക്കളെ വിളിക്കുകയും കുൽദീപ്
സെൻഗാറിന്റെ സഹോദരൻ അതുലും മറ്റും സ്ഥലത്തെത്തി ഉന്നാവ്
ഇരയുടെ പിതാവിനെയും സഹപ്രവർത്തകനേയും മർദിക്കുകയുമായിരുന്നു. അവർ പെൺകുട്ടിയുടെ പിതാവിനെ പൊലീസ്
സ്റ്റേഷനിലെത്തിക്കുകയും പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത്
കുറ്റപത്രം സമർപ്പിക്കുകയുമായിരുന്നു. കസ്റ്റഡിയിലെടുത്ത് അഞ്ച് ദിവസത്തിന് ശേഷം ജയില്‍ ആശുപത്രിയില്‍ വെച്ചാണ് പെണ്‍കുട്ടിയുടെ പിതാവ് മരണപ്പെട്ടത്. കഴിഞ്ഞവർഷം ജൂലൈയിൽ ഉന്നാവ് ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി ബന്ധുക്കളോടൊപ്പം കാറിൽ പോകുമ്പോൾ ഒരു ട്രക്ക് ഇവരുടെ കാറിലിടിച്ച് പെൺകുട്ടിയുടെ അമ്മായിമാർ കൊല്ലപ്പെട്ടിരുന്നു.