India

കോഴിക്കോട് കമ്മീഷണറെ മാറ്റിയത് പൊലീസിനുള്ളില്‍ തന്നെ അതൃപ്തി

സംഘപരിവാര്‍ ഹര്‍ത്താല്‍ ദിനത്തില്‍ വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കാത്തതിന്റെ പേരില്‍ ഏറെ പഴികേട്ടതിന് പിന്നാലെയാണ് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് സ്ഥാനചലനം സംഭവിച്ചത്. കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ ഹര്‍ത്താല്‍ ദിനത്തില്‍ വരുത്തി വീഴ്ചകളില്‍ പൊലീസില്‍ തന്നെ ശക്തമായ അതൃപ്തി പുകഞ്ഞിരുന്നു.

ഹര്‍ത്താല്‍ ദിനത്തില്‍ മിഠായിതെരുവിലും കോഴിക്കോട് നഗരത്തിലും സംഘപരിവാര്‍ അഴിഞ്ഞാടിയപ്പോള്‍ പൊലീസ് പലപ്പോഴും കാഴ്ചക്കാരുടെ റോളിലായിരുന്നു. മതിയായ പൊലീസിനെ വിന്യസിക്കാതിരുന്നത് അക്രമികളെ തടയുന്നതിന് തടസമായി. മാത്രമല്ല മിഠായിതെരുവില്‍ കടയാക്രമിച്ച അക്രമിയെ നാട്ടുകാര്‍ പിടികൂടി നല്‍കിയിട്ടും വിട്ടയച്ചു, മുസ്‍ലിം പള്ളിയടക്കം തകര്‍ക്കുമെന്ന് അക്രമികള്‍ ആക്രോശിച്ചിട്ടും ആദ്യം നടപടി എടുത്തില്ല തുടങ്ങിയവ പൊലീസിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു.

ഇതിലേക്ക് എല്ലാം നയിച്ചത് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാറിന് സുരക്ഷ ഒരുക്കുന്നതിന് വ്യക്തമായ പദ്ധതികളില്ലാതിരുന്നതാണെന്ന് സേനയ്ക്കുള്ളില്‍ തന്നെ പരാതി ശക്തമായിരുന്നു. പൊലീസ് അസോസിയേഷനും സമാനമായ നിലപാട് സ്വീകരിച്ചു. വീഴ്ച സംഭവിച്ചതായി രഹസ്യാന്വേഷണ വിഭാഗവും വിലയിരുത്തി.

അക്രമികള്‍ അഴിഞ്ഞാടിയത് തടയാനാകാത്തതില്‍ ഡി.ജി.പി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും അതൃപ്തരായിരുന്നു. ഇതിനെ പിന്നാലെയാണ് കമ്മീഷണറെ പൊലീസ് ആസ്ഥാനത്തേക്ക് മാറ്റിയത്. ഡി.സി.പി കെ.എം ടോമിയെ ആലപ്പുഴ എസ്‍.പിയായി നിയമിച്ചതോടെ കോഴിക്കോട് സിറ്റി പൊലീസ് തലപ്പത്തെ അഴിച്ചുപണി പൂര്‍ണമായി