Kerala

അതിര്‍ത്തി തര്‍ക്കത്തിനിടെ അയല്‍വാസികള്‍ കമ്പുകൊണ്ട് കുത്തി; ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു

നെയ്യാറ്റിന്‍കരയില്‍ കമ്പ് കൊണ്ട് കുത്തേറ്റ വീട്ടമ്മ മരിച്ചു. മരുതംകോട് സ്വദേശി വിജയ കുമാരിയാണ് മരിച്ചത്. കഴുത്തില്‍ കമ്പ് കൊണ്ട് കുത്തേറ്റ് വിജയമ്മ ചികിത്സയിലായിരുന്നു. 50 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തില്‍ തുടരുകയായിരുന്നു. അതിര്‍ത്തി തര്‍ക്കത്തിനിടെയാണ് അയല്‍വാസികള്‍ കമ്പ് കൊണ്ട് കുത്തിയത്. സംഭവത്തില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് അതിര്‍ത്തി തര്‍ക്കത്തെത്തുടര്‍ന്ന് വിജയകുമാരിയെ അയല്‍ക്കാര്‍ ആക്രമിച്ചത്. റബറിന്റെ കമ്പ് ഉപയോഗിച്ച് അയല്‍വാസികളായ രണ്ട് യുവാക്കള്‍ ഇവരുടെ കഴുത്തില്‍ കുത്തുകയായിരുന്നു. രക്തംവാര്‍ന്ന് വിജയ കുമാരി വീടിന് സമീപം കിടക്കുന്നതുകണ്ട മകളാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.

വീട്ടമ്മയുടെ കഴുത്തില്‍ ഏകദേശം 6 സെന്റീമീറ്ററോളം ആഴത്തില്‍ മരക്കമ്പ് തുളച്ചുകയറിയിരുന്നു. വീട്ടമ്മയെ കുത്തിയ അനീഷ്, നിഖില്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.