Kerala

കലാ-സാഹിത്യ സൃഷ്ടികളുടെ പ്രസിദ്ധീകരണത്തിന് മുൻകൂർ അനുമതി; വിവാദ സർക്കുലർ പിൻവലിച്ചു

കലാ-സാഹിത്യ സൃഷ്ടികൾ പ്രസിദ്ധീകരിക്കും മുമ്പ് വിദ്യാഭ്യാസ ഉപഡയറക്ടറുടെ മുൻകൂർ അനുമതി വാങ്ങണമെന്ന വിവാദ ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പിൻവലിച്ചു. പൊതു വിദ്യാഭ്യാസ സെക്രട്ടറിയുടേതാണ് നടപടി. വിദ്യാഭ്യാസ വകുപ്പിന്റെ വിവാദ ഉത്തരവ് പുറത്ത് വന്നതോടെ സെൻസറിം​ഗിനാണ് സർക്കാർ ശ്രമമെന്ന് കലാ-സാംസ്ക്കാരിക പ്രവർത്തകർ വിമർശനം ഉയർത്തിയിരുന്നു.

സർക്കാർ ഉദ്യോഗസ്ഥർക്കും അധ്യാപകർക്കും കലാ, സാംസ്‌കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നതിന് മുൻ‌കൂർ അനുമതി വേണമെന്നും അതിനായുള്ള അപേക്ഷകൾ പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് സമർപ്പിക്കണം. ഓരോ സൃഷ്ടികളും പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് അപേക്ഷ നൽകണം. അപേക്ഷക്കൊപ്പം സത്യവാങ്ങ്മൂലവും സൃഷ്ടിയുടെ പകർപ്പും നൽകണം. സൃഷ്ടികൾ പ്രസിദ്ധീകരണ യോഗ്യമാണോയെന്ന് ഉപ വിദ്യാഭ്യാസ ഡയറക്ടർ പരിശോധിച്ച് ബോധ്യപ്പെട്ടാൽ മാത്രം അനുമതി എന്നായിരുന്നു ഉത്തരവ്. സർക്കാർ നയങ്ങൾക്കെതിരെ വിമ‍ശനം ഉന്നയിക്കരുതെന്നതുൾപ്പെടെ നിബന്ധകളോടെയാണ് ഉദ്യോഗസ്ഥർക്ക് അനുമതി കൊടുക്കുന്നത്. സർവ്വീസ് ചട്ടങ്ങളിങ്ങനെയായിരിക്കെയാണ് കൂടുതൽ കടുത്ത നിയന്ത്രണങ്ങളുമായി പൊതുവിദ്യാഭ്യാസ വകുപ്പിൻറെ ഉത്തരവ് പുറത്തുവന്നത്.

സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങൾക്ക് വിധേയമായി കലാ സാഹിത്യ സാംസ്‌കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നതിനുള്ള അനുമതിക്കായി ധാരാളം അപേക്ഷകൾ ലഭിക്കുന്നുണ്ട്. ഈ അപേക്ഷകൾ യഥാവിധി പരിശോധിക്കാതെ വിവിധ ഓഫീസുകളിൽ നിന്നും സമർപ്പിക്കുന്നതിനാൽ പല അപേക്ഷകളും മടക്കി നൽകേണ്ട സാഹചര്യവും കാലതാമസവും നേരിടുന്നു. ഈ സാഹചര്യത്തിലാണ് ഉത്തരവിറക്കിയതെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്.