India Kerala

ഗ്യാൻവാപി മസ്ജിദിൽ പൂജയ്ക്ക് അനുമതി നൽകിയതിനെതിരെ നിയമനടപടി സ്വീകരിക്കും : സമസ്ത

ഗ്യാൻവാപി മസ്ജിദിൽ പൂജയ്ക്ക് അനുമതി നൽകിയതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ. പൂജയ്ക്ക് അനുമതി നൽകിയത് ഏറെ വേദനാജനകമാണെന്നും മതേതരത്വത്തിന് വിഘാതമുണ്ടാക്കുന്നതാണ് കോടതി വിധിയെന്നും തങ്ങൾ പറഞ്ഞു. ഈ വിഷയത്തിൽ തമ്മിൽ തല്ലിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും എന്നാൽ സമസ്ത അതിന് മുതിരില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കി.

ഗ്യാൻവാപിയിൽ ആരാധന നടത്താനുള്ള വാരാണസി ജില്ലാ കോടതിയുടെ ഉത്തരവിന് അടിയന്തര സ്റ്റേ ഇല്ലെന്ന് അലഹബാദ് ഹൈക്കോടതി പറഞ്ഞിരുന്നു. മസ്ജിദ് കമ്മിറ്റിയുടെ ഹർജിയിൽ ഇടപെടാൻ അലഹബാദ് ഹൈക്കോടതി വിസമ്മതിച്ചു. വിഷയത്തിൽ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മസ്ജിദ് കമ്മിറ്റിയും അറിയിച്ചിരുന്നു.അതിവേഗത്തിൽ ഉത്തരവ് നടപ്പാക്കിയെന്ന മസ്ജിദ് കമ്മറ്റിയുടെ വാദങ്ങൾ അലഹബാദ് ഹൈക്കോടതി തള്ളി.

പൂജ അനുവദിച്ചു കൊണ്ടുള്ള ജില്ലാക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യാൻ വിസമ്മതിച്ചുകേസിൽ ജില്ലാ കോടതി ഉത്തരവിനെതിരെയുള്ള അപ്പീൽ എന്ന രീതിയിൽ ഹർജിയിൽ ഭേദഗതി വരുത്താൻ മസ്ജിദ് കമ്മിറ്റിയോട് കോടതി നിർദ്ദേശിച്ചു.ഗ്യാൻവാപി മസ്ജിദിൽ പൂജയ്ക്ക് അനുമതി നൽകിയതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും മുസ്ജിദ് കമ്മിറ്റി അറിയിച്ചു. അടിയന്തിര പരിഗണന ആവശ്യപ്പെട്ടാണ് കമ്മിറ്റിഹൈകോടതിയെ സമീപിച്ചത്. കേസിൽ അടിയന്തര വാദം കേൾക്കണമെന്ന ആവശ്യം സുപ്രീംകോടതിയും തള്ളിയിരുന്നു.ജനുവരി 31നാണ് ഗ്യാൻവാപി പള്ളി ബേസ്മെന്റിലെ നാല് നിലവറകളിൽ ഒന്നായ ‘വ്യാസ് ജി കാ തെഹ്ഖാനാ’യിൽ പൂജകൾ നടത്താൻ വാരാണസി ജില്ലാക്കോടതി അനുമതി നൽകിയത്.