Kerala

സിപിഐഎം ആവശ്യപ്പെട്ടാൽ രാജി വയ്ക്കും : കെ.ടി ജലീൽ

സിപിഐഎം ആവശ്യപ്പെട്ടാൽ രാജിവയ്ക്കുമെന്ന് മന്ത്രി കെ.ടി ജലീൽ. പ്രതിപക്ഷത്തിന്റേത് അടിസ്ഥാനമില്ലാത്ത ആരോപണമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ട്വന്റിഫോറിനോടായിരുന്നു മന്ത്രിയുടെ പ്രതികരണം.

നയതന്ത്ര പാഴ്‌സൽ വിവാദത്തിൽ ട്വന്റിഫോറിനോട് പ്രതികരിച്ച മന്ത്രി കൗൺസിൽ ജനറലുമായി തനിക്ക് 2017 മുതൽ ബന്ധമുണ്ടായിരുന്നുവെന്നും പറഞ്ഞു. കൗൺസിൽ ജനറലുമായി ഞാൻ പരിചയപ്പെടുന്നത് ഷാർജാ സുൽത്താൻ കേരളം സന്ദർശിച്ച സമയത്ത് മിനിസ്റ്റർ ഇൻ വെയ്റ്റിംഗായി നിയമിക്കപ്പെട്ടത് താനാണ്. അന്നാണ് സൗഹൃദം വരുന്നത്. വ്യക്തിപരമായ ബന്ധം താൻ നിലനിലനിർത്തിയിരുന്നു. 2017 മുതൽ കൗൺസിൽ ജനറലിന്റെ എക്‌സിക്യൂട്ടിവ് സെക്രട്ടറിയായ സ്വപ്‌നാ സുരേഷുമായും പരിചയമുണ്ടായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഷാർജാ സുൽത്താന്റെ കുടുംബത്തിന്റെ കാര്യങ്ങളും, പരിപാടികൾ ഏകോപിപ്പിച്ചിരുന്നതുമെല്ലാം സ്വപ്‌നാ സുരേഷായിരുന്നു. അന്ന് ഞാനുമായി പരിചയപ്പെട്ടിട്ടുണ്ട്. ഒപചാരികമായി അല്ലാതെ വ്യക്തിപരമായി സ്വപ്‌നാ സുരേഷുമായി ബന്ധമില്ലായിരുന്നുവെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

നയതന്ത്ര പാഴ്‌സൽ വിഷയം ഖുർആൻ കടത്തുന്നതുമായി ബന്ധപ്പെട്ട വിഷയമാക്കി അവതരിപ്പിച്ച് മന്ത്രി ഇരവാദം ഉന്നയിച്ചോ ന്നെ അവതാരകിന്റെ ചോദ്യത്തിന് മന്ത്രി നൽകിയ മറുപടി ഇങ്ങനെ -‘ബിജെപി നേതാവ് കെ.സുരേന്ദ്രൻ കോൺസുലേറ്റിൽ നിന്ന് ജലീലിന് ലഭിച്ചത് സ്വർണകിറ്റുകളാണെന്ന് ആരോപിച്ചിരുന്നു. ഈ ഘട്ടത്തിലാണ് വിശുദ്ധ ഖുർആന്റെ കോപ്പികൾ സ്വർണ ഖുർആനാണ് നൽകിയതെന്ന് പറഞ്ഞ് വിശ്വാസികളെ വേദനിപ്പിക്കരുതെന്നാണ് ഞാൻ ഉദ്ദേശിച്ചത്. ബിജെപി നേതാവിന് കൊടുത്ത മറുപടി എന്തിനാണ് കോൺഗ്രസുകാരും ലീഗുകാരും ഏറ്റുപിടിക്കുന്നത് ?’