Kerala

‘പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കും’; വടകര സ്ഥാനാർത്ഥിത്വത്തിൽ കെ മുരളീധരൻ

ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ മത്സരിക്കുന്ന കാര്യം പാർട്ടി തീരുമാനിക്കുമെന്ന് കോൺഗ്രസ് എംപി കെ മുരളീധരൻ. തന്റെ അസൗകര്യം പറഞ്ഞിട്ടുണ്ട്. പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്നും തീരുമാനം പാർട്ടിയുടേതാണെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി തീരുമാനം അനുസരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. വടകര സ്ഥാനാർത്ഥിത്വം സംബന്ധിച്ച് പാർട്ടി തീരുമാനം എടുക്കും. തൻ്റെ അസൗകര്യം നേരത്തെ പറഞ്ഞിട്ടുള്ളതാണ്. അത് മാറ്റി പറയേണ്ട ആവശ്യമില്ല. എന്നാൽ പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കാൻ താൻ ബാധ്യസ്ഥനാണെന്നും കെ മുരളീധരൻ.

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അനുകൂല സാഹചര്യമാണ് ഉള്ളതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അവിടെ ബിആര്‍എസും ബിജെപിയും തമ്മില്‍ ധാരണയുണ്ട്. എങ്കിലും കോണ്‍ഗ്രേസ് 61-70 സീറ്റുകളില്‍ വിജയിക്കുമെന്നാണ് പ്രതീക്ഷ. തെലങ്കാന രൂപീകരണ വാര്‍ഷിക ദിനത്തില്‍ തന്നെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

മധ്യപ്രദേശില്‍ കമല്‍നാഥിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് മൂന്നില്‍ രണ്ട് ഭുരിപക്ഷത്തില്‍ അധികാരത്തിലെത്തുമെന്നും മുരളീധരന്‍ പറഞ്ഞു. അഞ്ചിടങ്ങളില്‍ രാജസ്ഥാനില്‍ മാത്രമാണ് അഭിപ്രായ വ്യത്യാസമുള്ളത്. അത് ഭരണനേട്ടം കൊണ്ട് മറികടക്കും. സെമി ഫൈനലോടെ മോദിയുടെ ഇമേജ് പൂര്‍ണ്ണമായും തകരും. കഴിഞ്ഞ തവണ പുല്‍വാമ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചിരുന്നതായും കെ മുരളീധരൻ.