Kerala

പേജിൽ ലഹരി ഉപയോഗത്തെ കുറിച്ച് ബോധവത്കരണം; പക്ഷേ സ്വന്തം കാര്യത്തിൽ പ്രാവർത്തികമല്ല; വിക്കി തഗിന്റെ കാറിൽ നിന്ന് പിടിച്ചെടുത്തത് തോക്കും, ലഹരിമരുന്നും

ഇൻസ്റ്റഗ്രാമിൽ എട്ട് ലക്ഷത്തിൽപ്പരം ഫോളോവേഴ്സ് ഉളള റീൽസ് താരം പാലക്കാട് അറസ്റ്റിൽ. കാറിൽ ലഹരിമരുന്നും തോക്കും കടത്താൻ ശ്രമിച്ചതിനാണ് വിക്കി തഗ്ഗ് എന്ന ഇൻസ്റ്റാഗ്രാം പേജ് ഉടമ വിഗ്‌നേഷ് വേണു അറസ്റ്റിലായത്. വാളയാർ ചെക്പോസ്റ്റിലെ വാഹനപരിശോധനക്കിടെ നിർത്താതെ പോയ വിഗ്‌നേഷിന്റെ കാർ ചന്ദ്രനഗറിൽവെച്ച് എക്സൈസ് പിടികൂടുകയായിരുന്നു. 

ഇൻസ്റ്റഗ്രാമിൽ ലക്ഷക്കണത്തിന് ആരാധാകരുടെ പിന്തുണയുളള റീൽസ് താരമാണ് ആലപ്പുഴ ചുനക്കരദേശം സ്വദേശി വിക്കി തഗ്ഗ് എന്ന വിഗ്‌നേഷ് വേണു.ബാംഗ്ലൂരിൽ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്ന വിഗ്‌നേഷും സുഹൃത്ത് കായംകുളം കൃഷ്ണപുരം സ്വദേശി എസ് വിനീതും വാളയാറിൽ എക്സൈസ് ഇന്റലിജൻസിന്റെ പരിശോധന കണ്ട് വാഹനം നിർത്താതെ ബാരിക്കേഡ് ഇടിച്ച് തകർത്ത് മുന്നോട്ട് പോയി..ഒടുവിൽ പാലക്കാട് ചന്ദ്രനഗറിൽവെച്ച് വാഹനം എക്സൈസ് തടയുകയായിരുന്നു.ഇവരിൽ നിന്ന് 20 ഗ്രാം മെത്താഫിറ്റാമിനും പോയിന്റ് 2-2 റൈഫിളും വെട്ടുകത്തിയും കണ്ടെടുത്തു. ലഹരി ഉപയോഗത്തെക്കുറിച്ച് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ കുട്ടികൾക്ക് ബോധവൽക്കരണം നൽകിയിരുന്ന വിക്കിക്ക് പക്ഷേ സ്വന്തം കാര്യത്തിൽ അത് പ്രാവർത്തികമാക്കാൻ കഴിഞ്ഞില്ല.

വ്ളോഗർ ലഹരി വസ്തുക്കളുമായി വരുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ തന്നെയായിരുന്നു എക്സൈസിന്റെ പരിശോധന.പല സ്ഥാപനങ്ങളുടെയും മോഡലായി പ്രവർത്തിച്ചിരുന്ന വിഗ്‌നേഷ് അരലക്ഷത്തോളം രൂപയാണ് സ്ഥാപനങ്ങളുടെ ഉദ്ഘാടനങ്ങൾക്കും മറ്റും ഈടാക്കിയിരുന്നത്.നേരത്തെയും നിരവധി കേസുകളിൽ ഇയാൾ ഉൾപ്പെട്ടിരുന്നതായാണ ഉദ്യോഗസ്ഥർ പറയുന്നത്.