Kerala

വയനാട്ടിൽ ഇന്ന് പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്.

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും. മറ്റ് താലൂക്കുകളിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രമേ അവധിയുള്ളൂ. ഇടുക്കിയിൽ ദേവികുളം, പീരുമേട് താലൂക്കുകളിലെയും ഉടുമ്പൻചോല താലൂക്കിലെ ബൈസൺ വാലി, ചിന്നക്കനാൽ പഞ്ചായത്തുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. ഇവിടെയും പ്രൊഫഷണൽ കോളജുകൾക്ക് അവധി ബാധകമായിരിക്കും.

കേരളത്തിൽ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർ​ഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം അടുത്ത 48 മണിക്കൂറിനുള്ളിൽ ശക്തിപ്രാപിക്കുമെന്നതും നേരിയ ആശങ്കയുയർത്തുന്നുണ്ട്. ഇതിന്റെ സ്വാധീന ഫലമായി വടക്കൻ കേരളത്തിൽ മഴ കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 138.40 അടിയായി ഉയർന്നിരിക്കുകയാണ്. ഡാമിലേക്കുള്ള നീരൊഴുക്കും വർധിച്ചിട്ടുണ്ട്. ഡാമിൽ നിന്ന് കൂടുതൽ വെള്ളം തുറന്നുവിടുന്നുണ്ട്. ജലനിരപ്പ് ഉയർന്നതിനെത്തുടർന്നാണ് വെള്ളത്തിന്റെ അളവ് കൂട്ടിയത്. സെക്കന്റിൽ 3119 ഘനയടി ആയാണ് കൂട്ടിയത്. ആറു ഷട്ടറുകൾ 50 സെന്റിമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്.

അതേസമയം, ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തിൽ കക്കി- ആനത്തോട് റിസർവോയർ ഷട്ടർ ഇന്ന് തുറക്കും. രാവിലെ 11 മണിക്കാണ് ഷട്ടർ തുറക്കുക. 35 മുതൽ 50 ക്യുമെക്സ് ജലം പുറത്തേക്ക് വിടുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഇതോടെ പമ്പയിൽ ജലനിരപ്പ് 10 മുതൽ 15 സെന്റിമീറ്റർ വരെ ഉയരും. പമ്പാതീരത്തുള്ളവർ ആവശ്യമെങ്കിൽ മാറിത്താമസിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.