Kerala

മഴ കനത്തതോടെ ഇടുക്കിയിലെ ഡാമുകളില്‍ ജലനിരപ്പുയരുന്നു

നദികളുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു\

മഴ കൂടിയതോടെ ഇടുക്കിയിലെ ഡാമുകളില്‍ ജലനിരപ്പ് ഉയരുകയാണ്. രണ്ട് ഡാമുകളുടെ ഷട്ടറുകള്‍ ഇന്നലെ തുറന്നു. നദികളുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളില്‍ തുടര്‍ച്ചയായി മഴ പെയ്യുന്നതിനാല്‍ വളരെ വേഗത്തിലാണ് ജലനിരപ്പ് ഉയരുന്നത്. വരും ദിവസങ്ങളിലും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പുള്ള സാഹചര്യത്തിലാണ് ലോവര്‍ പെരിയാര്‍, കല്ലാര്‍കുട്ടി ഡാമുകളുടെ ഒരോ ഷട്ടര്‍ വീതം ഇന്നലെ തുറന്നത്. ലോവര്‍ പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഇന്നലെ ആറ് മീറ്റര്‍ ഉയര്‍ന്ന് 251.4 മീറ്റര്‍ ആയിരുന്നു, 253 മീറ്ററാണ് ഡാമിന്‍റെ പരമാവധി ജലനിരപ്പ്, ഡാമിന്‍റെ ഒരു ഷട്ടര്‍ 30 സെ. മീറ്റര്‍ ഉയര്‍ത്തി. 45 ക്യുമെക്സ് വെള്ളം വീതമാണ് ഒഴുക്കിവിടുന്നത്. കല്ലാര്‍കുട്ടി ഡാമിന്‍റെ പരമാവധി ജലനിരപ്പ് 456.6 മീറ്ററാണ്. ഇന്നലെ രേഖപ്പെടുത്തിയതാകട്ടെ 454.5 മീറ്റര്‍, ഡാമിലെ ഒരു ഷട്ടര്‍ ഉയര്‍ത്തി 30 ക്യുമെക്സ് വെള്ളമാണ് ഒഴുക്കിവിടുന്നത്.

ഡാമുകള്‍ തുറന്ന സാഹചര്യത്തില്‍ പെരിയാര്‍, മുതിരപ്പുഴയാര്‍ നദികളുടെ ഇരുകരകളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പുര്‍ത്തണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. ഒരു കാരണവശാലും നദികളില്‍ കുളിക്കാനോ, മീന്‍ പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങരുതെന്നും നിര്‍ദ്ദേശമുണ്ട്. ജില്ലയിലെ നിരവധി ജലസേചന പദ്ധതികള്‍ക്ക് ആശ്രയിക്കുന്ന മലങ്കര ഡാമിന്‍റെ ആറ് ഷട്ടറുകളും 20 സെന്‍റീമീറ്റര്‍ വീതം നേരത്തെ ഉയര്‍ത്തിയിട്ടുണ്ട്. ഇടുക്കി ഡാമിലെ നിലവിലെ ജലനിരപ്പ് 2338.1 അടിയാണ്, കഴിഞ്ഞ വര്‍ഷം ഇതേ സമയം ഉണ്ടായതിനെക്കാള്‍ 22 അടി കൂടുതല്‍, എന്നാല്‍ സംഭരണശേഷിയുടെ 36 ശതമാനം മാത്രമാണിത്.