India Kerala

വാളയാറില്‍ നടന്നത് സീരിയല്‍ കില്ലിംഗെന്ന് പ്രതിപക്ഷം നിയമസഭയില്‍

വാളയാര്‍ സഹോദരിമാരുടെ കാര്യത്തില്‍ നടക്കുന്നത് സീരിയല്‍ കില്ലിംഗാണെന്ന് പ്രതിപക്ഷം. മൂന്ന് മരണങ്ങളുണ്ടായിട്ടും പൊലീസ് നടപടി എടുക്കുന്നില്ലെന്ന് വി.ടി ബല്‍റാം സഭയില്‍ പറഞ്ഞു. അന്വേഷണം സി.ബി.ഐക്ക് വിടുന്നതില്‍ സര്‍ക്കാറിന് പരിമിതിയുണ്ടെന്നും ആരെങ്കിലും കോടതിയില്‍ പോയാല്‍ സി.ബി.ഐ അന്വേഷണത്തെ എതിര്‍ക്കില്ലെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. നേരത്തേ പ്രതികളെ രക്ഷപ്പെടാൻ സി.ഡബ്ല്യൂ.സി ചെയർമാൻ സഹായിച്ച വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ വി.ടി ബല്‍റാം അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയിരുന്നു. മുമ്പ് ചര്‍ച്ച ചെയ്ത വിഷയമാണെന്ന് പറഞ്ഞ് സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. തുടര്‍ന്ന് പ്രതിപക്ഷം നടുത്തളത്തിലറങ്ങി ബഹളം വെച്ച് സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പിന്നീട് ശൂന്യവേളയിലാണ് പ്രതിപക്ഷം വിഷയം വീണ്ടും ഉന്നയിച്ചത്.