Kerala

വൈറ്റില മേല്‍പ്പാലം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു; കുണ്ടന്നൂർ പാലം ഉദ്ഘാടനം അല്‍പസമയത്തിനകം

കൊച്ചിയുടെ കാത്തിരിപ്പിന് വിരാമം. വൈറ്റില മേല്‍പ്പാലം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു. പദ്ധതി യാഥാർഥ്യമാക്കിയത് പ്രതിസന്ധികള്‍ തരണം ചെയ്തെന്ന് മുഖ്യമന്ത്രി. പ്രശ്നങ്ങൾ സൃഷ്ടിച്ച് പ്രശസ്തി നേടാൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കുണ്ടന്നൂർ പാലം ഉദ്ഘാടനം അല്‍പ്പസമയത്തിനകം നടക്കും.

ഉദ്ഘാടനത്തിന് മുന്നോടിയായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ പാലങ്ങളുടെ അവസാനവട്ട മിനുക്കുപണികളെല്ലാം വിലയിരുത്തിയിരുന്നു. മേല്‍പ്പാലം യാഥാര്‍ഥ്യമാകുന്നതോടെ കേരളത്തിലെ തന്നെ ഏറ്റവും തിരക്കേറിയ ജങ്ഷനുകളിലെ ഗതാഗതക്കുരുക്കിനാണ് പരിഹാരമാവുന്നത്.

മെട്രോ പാലത്തിന് താഴെ വൈറ്റില ജംഗ്ഷന് മുകളിലായി അപ്രോച്ച് റോഡ് അടക്കം 717 മീറ്റർ നീളത്തിലാണ് വൈറ്റില മേൽപ്പാലം പണിഞ്ഞിരിക്കുന്നത്. ചെലവ് 85 കോടി രൂപ. പണി തുടങ്ങിയത് 2017 ഡിസംബർ 11 ന്.

കൊച്ചി – ധനുഷ്കോടി ദേശീയപാതയ്ക്ക് മുകളിലൂടെ അപ്രോച്ച് റോഡ് അടക്കം 701 മീറ്റർ നീളത്തിലാണ്കുണ്ടന്നൂർ മേൽപ്പാലം. എഴുപത്തിനാലര കോടി രൂപ നിർമാണച്ചെലവിൽ പാലം പണി തുടങ്ങിയത് 2018 മാർച്ചിൽ. പാലം തുറക്കാൻ വൈകുന്നതിനെ ചൊല്ലിയുള്ള പ്രതിഷേധം നിലനിൽക്കെ ബാരിക്കേഡുകൾ മാറ്റി വി ഫോർ കേരള പ്രവർത്തകര്‍ പാലത്തിൽ വാഹനങ്ങൾ കയറ്റിയത് ഏറെ വിവാദത്തിന് വഴിവെച്ചു. പാലാരിവട്ടം പാലത്തിന്റെ അവസ്ഥ വരാതിരിക്കാന്‍ കുറ്റമറ്റരീതിയിലാണ് നിര്‍മാണപ്രവര്‍ത്തനങ്ങളെല്ലാം നടത്തിയത്.