Kerala

റിസർവ് വനത്തിൽ അനധികൃതമായി വീഡിയോ ചിത്രീകരിച്ച സംഭവം; വ്‌ളോഗറെ അറസ്റ്റ് ചെയ്യാൻ നീക്കം

റിസർവ് വനത്തിൽ അനധികൃതമായി വീഡിയോ ചിത്രീകരിച്ച സംഭവത്തിൽ വനിത വ്‌ളോഗർക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി വനം വകുപ്പ്. വ്‌ളോഗർ അമല അനുവിനെ സൈബർ സെല്ലിന്റെ കൂടി സഹായത്തോടെ അറസ്റ്റ് ചെയ്യാൻ നീക്കം നടത്തുകയാണ്.

അമല ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചിട്ടും എത്താത്തതിനെ തുടർന്നാണ് നടപടി. സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥൻ പുനലൂർ വനം കോടതിയിൽ വിശദറിപ്പോർട്ട് നൽകി. മാമ്പഴത്തറ റിസർവ് വനത്തിൽ ഹെലിക്യാം ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തി, കാട്ടനായെ ഭയപ്പെടുത്തി ഓടിച്ചു തുടങ്ങിയ കുറ്റങ്ങൾക്കാണ് കേസെടുത്തിരിക്കുന്നത്. അമല അനു ഒളിവിലെന്ന് വനം വകുപ്പ് അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് കൊല്ലം കുളത്തൂപ്പുഴയിൽ വനത്തിൽ അതിക്രമിച്ചു കയറി കാട്ടാനകളെ പ്രകോപിപ്പിച്ച് വിഡിയോ ചിത്രീകരിച്ചതിന് യൂട്യൂബർക്കെതിരെ കേസെടുത്തത്. കിളിമാനൂർ സ്വദേശി അമല അനുവിനെതിരെയാണ് വനം വകുപ്പ് കേസെടുത്തിരിക്കുന്നത്. ദൃശ്യങ്ങൾ പകർത്തുന്നതിനിടയിൽ യൂട്യൂബറെ കാട്ടാന ഓടിക്കുകയായിരുന്നു.

7 മാസം മുമ്പ് മാമ്പഴത്തറ വനമേഖലയിലാണ് വിഡിയോ ചിത്രീകരിച്ചത്. യൂട്യൂബറെ കാട്ടാന ഓടിക്കുന്ന വിഡിയോ വൈറലായതോടെ വനം വകുപ്പ് കേസ് എടുക്കുകയായിരുന്നു. മാമ്പഴത്തറ വലത്തിൽ വെച്ച് കാട്ടാന ഓടിച്ചപ്പോൾ എന്ന ക്യാപ്ഷനോടെയാണ് ഇവർ വിഡിയോ യൂട്യൂബിൽ അപ്ലോഡ് ചെയ്തിരുന്നത്. അമ്പനാർ ഡെപ്യൂട്ടി റൈഞ്ച് ഓഫീസർ അജയകുമാറാണ് കേസ് അന്വേഷിക്കുന്നത്.

കാട്ടിൽ ഹെലികാം പറത്തിയതോടെയാണ് കാട്ടാന വിരണ്ടോടിയത്. ഇതിന് ശേഷം കാട്ടാത വിഡിയോ ചിത്രീകരിച്ചവരെ ഓടിക്കുകയായിരുന്നു. വലിയ അപകടത്തിൽ നിന്നാണ് ഇവർ രക്ഷപ്പെട്ടത്. വനത്തിൽ അതിക്രമിച്ച് കയറിയതിന് ഉൾപ്പടെ വിവിധ വകുപ്പുകൾ ചുമത്തിയാണ് കിളിമാനൂർ സ്വദേശി അമല അനുവിനും സംഘത്തിനുമെതിരെ കേസെടുത്തിരിക്കുന്നത്.