Kerala

പഴക്കച്ചവടത്തിൻ്റെ മറവിൽ ലഹരിക്കടത്ത്; വിജിൻ കൂടുതൽ കമ്പനികളെ ഉപയോഗിച്ചെന്ന് സൂചന

പഴക്കച്ചവടത്തിൻ്റെ മറവിൽ ലഹരിക്കടത്തിയതിന് പിടിയിലായ കൊച്ചി സ്വദേശി വിജിൻ ലഹരിക്കടത്തിന് കൂടുതൽ കമ്പനികളെ ഉപയോഗിച്ചെന്ന് സൂചന. എമിറ്റോ ഇൻറർനാഷണൽ കൂടാതെ ഇന്ത്യയിൽ മോർഫ്രഷ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ മറ്റൊരു കമ്പനി കൂടി ഉണ്ടെന്ന് കണ്ടെത്തിയിരിക്കുന്നു. കാലടി കൂടാതെ കൊച്ചി നഗരത്തിൽ രണ്ടിടത്തും കോഴിക്കോട് ഒരിടത്തും വിജിൻ വർഗീസിന് സംഭരണശാല ഉള്ളതായി ഡിആർഐ കണ്ടെത്തിയിട്ടുണ്ട്. വിജിൻ്റെ പേരിൽ കേരളത്തിലെത്തിയ കണ്ടെയ്നറുകളുടെ എണ്ണം ഡിആർഐ പരിശോധിക്കുകയാണ്. 

പ്രതി വിജിന് എമിറ്റോ ഇൻറർനാഷണൽ കൂടാതെ ഇന്ത്യയിൽ മറ്റൊരു സ്ഥാപനം കൂടി ഉണ്ട് എന്നതാണ് നിലവിൽ ഡിആർഐ വ്യക്തമായിരിക്കുന്നത്. മോർ ഫ്രെഷ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് കമ്പനിയുടെ പേര്. ആർഒസി എറണാകുളത്തിന് കീഴിൽ 2021ലാണ് ഈ കമ്പനി രജിസ്റ്റർ ചെയ്തിട്ടുള്ളത്. വിജിനും സഹോദരൻ ജിബിൻ വർഗീസും ആണ് ഇതിൻ്റെ ഡയറക്ടർമാർ. ഇതേ പേരിൽ തന്നെ വിജിൻ്റെ കൂട്ടാളി മൻസൂർ തച്ചംപറമ്പിൻ്റെ കമ്പനി ദക്ഷിണാഫ്രിക്കയിൽ പ്രവർത്തിക്കുന്നുണ്ട്.

കാലടി കൂടാതെ കൊച്ചി രണ്ടിടത്തും, കോഴിക്കോട് ഒരിടത്തും വിജന സംഭരണശാലകൾ ഉണ്ടായിരുന്നതായാണ് നിലവിൽ ഇപ്പോൾ ഡിആർഐക്ക് വിവരം ലഭിച്ചിട്ടുള്ളത്. വിജിന്റെ പേരിൽ കേരളത്തിലേക്ക് എത്തിയ കണ്ടെയ്നറുകളുടെ എണ്ണം ഡിആർഐ സംഘം പരിശോധിക്കുന്നുണ്ട്. 2017നു ശേഷമാണ് കൊച്ചി തുറമുഖത്ത് വലിയ കണ്ടെയ്നറുകളൊക്കെ സ്കാനറിലൂടെ കയറ്റിവിട്ട് പരിശോധിക്കുന്ന സംവിധാനം തുടങ്ങിയത്. പക്ഷേ അപ്പോഴും കാര്യക്ഷമമായ പരിശോധന നടക്കാറില്ലായിരുന്നു.

പഴങ്ങൾ കേടായി പോകാതിരിക്കാൻ ഈ പരിശോധന പൂർണ്ണമായും ഒഴിവാക്കാറുണ്ടായിരുന്നു. ഈ സാഹചര്യം ഇവർ മുതലെടുത്തിട്ടുണ്ടോ എന്നുള്ളതാണ് ഡിആർഐ പരിശോധിക്കുന്നത്. ബിസിനസ് പങ്കാളി വഞ്ചിക്കുകയായിരുന്നു എന്ന് വിജിൻ വർഗീസിന്റെയും മൻസൂറിന്റെയും വാദം തള്ളുകയാണ് ഡിആർഐ. ഇവർ ലഹരിക്കടത്ത് സംഘത്തിന്റെ ഭാഗമാണെന്ന് കേന്ദ്ര ഏജൻസി പറയുന്നു. കൂടുതൽ കമ്പനികൾ ഇവർ രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്നറിയാൻ വേണ്ടിയുള്ള പരിശോധനയും നടക്കുകയാണ്.