Kerala

കൈക്കൂലി; മലിനീകരണ നിയന്ത്രണ ബോർഡ് മുൻ ഓഫിസറുടെ വീട്ടിൽ റെയ്ഡ്

മലിനീകരണ നിയന്ത്രണ ബോർഡ് കോട്ടയം മുൻ ജില്ലാ ഓഫിസർ ജോസ്‌മോൻറെ വീട്ടിൽ റെയ്‌ഡ്‌. കണക്കിൽപ്പെടാത്ത നിക്ഷേപത്തിന്റെ രേഖകളടക്കം വിജിലൻസ് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം കോട്ടയം ജില്ലാ ഓഫിസർ എ എം ഹാരിസിനെ വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു. കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് ജോസ്‌മോൻറെ വീട്ടിലെ വിജിലൻസ് റെയ്ഡ്.

ടയർ അനുബന്ധ സ്ഥാപനത്തിന് സർട്ടിഫിക്കറ്റിനായി കൈക്കൂലി വാങ്ങുന്നതിനിടെയാണ് എ എം ഹാരിസിനെ വിജിലൻസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 25000 രൂപയും പിടിച്ചെടുത്തിരുന്നു. പാലാ സ്വദേശിയുടെ പരാതിയിലാണ് വിജിലൻസ് നടപടി.

റബർ ട്രേഡിങ് കമ്പനിക്ക് ലൈസൻസ് പുതുക്കി നൽകാനാണ് മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥൻ കൈക്കൂലി ആവശ്യപ്പെട്ടത്. മുമ്പ് ഉണ്ടായിരുന്ന ഉദ്യോഗസ്ഥനായ ജോസ് മോൻ ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. തുടർന്ന് സ്ഥലം മാറി വന്ന ഹാരിസ് 25000 രൂപ ആവശ്യപ്പെടുകയായിരുന്നു.2016 മുതൽ ലൈസൻസിനായി ഓഫിസ് കയറിയിറങ്ങുകയാണെന്ന് പരാതിക്കാരൻ പറയുന്നു. കൈക്കൂലി ചോദിച്ച മുൻ ഉദ്യോഗസ്ഥൻ ജോസ്മോൻ കേസിൽ രണ്ടാം പ്രതിയാണ്. കോടതി ഉത്തരവ് ഉണ്ടായിട്ടും ലൈസൻസ് കൊടുക്കാൻ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ തയാറായിരുന്നില്ല.