Kerala

ആര്‍ടിഒ ഓഫിസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന; വ്യാപക ക്രമക്കേട് കണ്ടെത്തി

സംസ്ഥാനത്തെ ആര്‍ടിഒ ഓഫിസുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്നതിനായി ഏജന്റുമാര്‍ കൊണ്ടുവന്നതെന്ന് സംശയിക്കുന്ന മൂന്ന് ലക്ഷം രൂപ പിടികൂടി. ഓഫിസുകളില്‍ ഏജന്റുമാരെ സംശയാസ്പദമായ രീതിയിലും കണ്ടെത്തി.

വിജിലന്‍സിനുലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ വൈകിട്ട് നാലര മുതലാണ് ആര്‍ടിഒ ഓഫിസുകളില്‍ മിന്നല്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ ഗുരുതരമായ വീഴ്ചകള്‍ കണ്ടെത്തിയതായി വിജിലന്‍സ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ ഒടിപി ഉപയോഗിച്ചടക്കം വ്യാപകമായി ക്രമക്കേട് നടക്കുന്നുണ്ട്.

ഏജന്റുമാരാണ് പല ഓഫിസുകളിലും സജീവ സാന്നിധ്യമായി പ്രവര്‍ത്തിക്കുന്നതെന്ന് വിജിലന്‍സ് കണ്ടെത്തി. ഓഫിസ് സമയം അവസാനിക്കുന്ന വൈകുന്നേരങ്ങളില്‍ ഏജന്റുമാര്‍ സ്ഥിരം എത്തുന്നുണ്ട്. പല ഏജന്റുമാരുടെയും കൈകളില്‍ ലൈസന്‍സും ആളുകളുടെ പേരും തുകയും എഴുതിയ രേഖകളും കണ്ടെത്തി. അപകടത്തില്‍പ്പെട്ട വാഹനങ്ങളുടെ ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതിന് അന്വേഷണ ഉദ്യോഗസ്ഥനില്‍ നിന്ന് കത്ത് ലഭിച്ചിട്ടും പല ഓഫിസുകളും നടപടികള്‍ സ്വീകരിച്ചിട്ടില്ല.

വിവിധ ആര്‍ടിഒ ഓഫിസുകളില്‍ നിന്ന് മൂന്ന് ലക്ഷം രൂപയാണ് വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തിയത് .എറണാകുളം പെരുമ്പാവൂര്‍ ആര്‍ടിഒ ഓഫിസില്‍ ഏജന്റുമാരില്‍ നിന്ന് 89,620 രൂപയും പീരുമേട് ആര്‍ടിഒ ഓഫിസില്‍ നിന്ന് 65,660 രൂപയും പിടിച്ചടുത്തു. ഇതുസംബന്ധിച്ച് പൂര്‍ണമായ റിപ്പോര്‍ട്ട് വിജിലന്‍സ് സംസ്ഥാന സര്‍ക്കാരിന് കൈമാറും. വ്യാപകമായ ക്രമക്കേട് പലയിടത്തും കണ്ടെത്തിയതിനാല്‍ വരും ദിവസങ്ങളിലും വിജിലന്‍സ് പരിശോധനയുണ്ടാകും.