Kerala

ജാനകിക്കാട് കൂട്ടബലാത്സംഗ കേസിൽ വിധി ഇന്ന്

കോഴിക്കോട് ജാനകിക്കാട് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ വിധി ഇന്ന്. നാദാപുരം ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതിയാണ് വിധി പറയുക. ജ്യൂസിൽ മയക്കുമരുന്ന് നൽകി വിദ്യാർത്ഥിനിയെ നാല് പേർ ചേർന്ന് ബലാത്സംഗം ചെയ്തെന്നാണ് കേസ്. 2021 സെപ്തംബർ 4 നായിരുന്നു കേസിന് ആസ്പദമായ സംഭവം.

വിനോദയാത്രക്ക് എന്ന് പറഞ്ഞ് വിളിച്ചു വരുത്തി നാല് പേർ തന്നെ കൂട്ടബലാൽസംഗം ചെയ്‌തതായാണ് പെൺകുട്ടി ആദ്യം നൽകിയ പരാതി. പെൺകുട്ടിയെ ആരുമില്ലാത്ത കാട്ടിലെത്തിച്ച് ശീതള പാനീയത്തിൽ മയക്കുമരുന്ന് കലർത്തി നാല് പേർ ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. പീഡന വിവരം വീട്ടുകാരെ അറിയിച്ചതോടെയാണ് പൊലീസ് പ്രതികളെ പിടികൂടിയത്.

ഈ കേസിൽ പെൺകുട്ടിയുടെ മൊഴിയെടുക്കുമ്പോൾ കൂടുതൽ വെളിപ്പെടുത്തൽ ഉണ്ടായി. കൂട്ടബലാത്സംഗത്തിന് ശേഷവും ജാനകിക്കാട്ടിൽ വെച്ച് പ്രതികൾ തന്നെ പീഡിപ്പിച്ചിരുന്നതായി പെൺകുട്ടി പൊലീസിന് മൊഴി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് മുമ്പ് നടന്ന മറ്റൊരു പീഡന വിവരവും പെൺകുട്ടി വെളിപ്പെടുത്തിയത്. സംഭവത്തിൽ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.