India Kerala

വെള്ളാപ്പള്ളിയും മുഖ്യമന്ത്രിയും കൂടിക്കാഴ്ച നടത്തി; രാഷ്ട്രീയം ചർച്ചയായില്ലെന്ന് വെള്ളാപ്പള്ളി

മുഖ്യമന്ത്രി പിണറായി വിജയൻ എസ് എൻ ഡി പി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കൂടിക്കാഴ്ച നടത്തി. ആലപ്പുഴ സി പി ഐഎം ജില്ലാ സമ്മേളനത്തിന് എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ താമസിക്കുന്ന സ്വകാര്യ റിസോർട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച. സൗഹൃദ കൂടിക്കാഴ്ചയെന്നും രാഷ്ട്രീയം ചർച്ചയായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എസ് എൻ ഡി പി യോഗം തെരഞ്ഞെടുപ്പിൽ അന്തിമ വിജയം തനിക്കായിരിക്കും. കോടതി വിധി ചിലർ തെറ്റായി വ്യാഖ്യാനിക്കുന്നുവെന്നും വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു.

സമുദായാംഗങ്ങളായ എല്ലാവർക്കും വോട്ടവകാശം നൽകിക്കൊണ്ടുള്ള ഹൈക്കോടതി വിധി മറികടക്കാൻ സംസ്ഥാനസർക്കാരിനെ സമീപിക്കാൻ എസ്എൻഡിപി യോഗം തീരുമാനിച്ചിരുന്നു. കമ്പനി നിയമത്തിൽ ഇളവ് തേടി സംസ്ഥാനസർക്കാരിനെ സമീപിക്കാനാണ് യോഗം തീരുമാനിച്ചിരിക്കുന്നത്. ആറ് മാസത്തിനകം ഇതിനുള്ള അനുമതി വാങ്ങി എടുക്കലാണ് ലക്ഷ്യമെന്നും യോഗം തീരുമാനിച്ചു. ചേർത്തലയിൽ ചേർന്ന എസ്എൻഡിപി ഡയറക്ടർ ബോർഡ് യോഗത്തിലാണ് തീരുമാനമുണ്ടായത്. പ്രാതിനിധ്യവോട്ടവകാശം വഴിയാണ് ഏറെ വർഷങ്ങളായി വെള്ളാപ്പള്ളി നടേശൻ യോഗം സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്.

നിലവിലെ കമ്മിറ്റി തുടരുന്നതിൽ നിയമതടസമില്ലെന്നും യോഗത്തിൽ വിലയിരുത്തലുണ്ടായി. കമ്പനി നിയമത്തിൽ ഭേദഗതി വരുത്താൻ അനുമതി കിട്ടിയാൽ ഇത് കോടതിയെ ബോധ്യപ്പെടുത്തണം. അതിന് ശേഷം സംഘടനാതെരഞ്ഞെടുപ്പിലേക്ക് നീങ്ങാമെന്നുമാണ് തീരുമാനമായിരിക്കുന്നത്.

നിലവിലെ വോട്ടിംഗ് രീതി ഹൈക്കോടതി റദ്ദാക്കിയതോടെയാണ് ഫെബ്രുവരി അഞ്ചാം തീയതി നടത്താനിരുന്ന തെരഞ്ഞെടുപ്പ് മാറ്റിവച്ച് വരണാധികാരി പ്രസ്താവന ഇറക്കിയിരുന്നു. 1974-ൽ, കേന്ദ്ര സർക്കാരിൽ നിന്ന് പ്രത്യേക ഇളവ് വാങ്ങിയാണ് പ്രാതിനിധ്യ വോട്ടവകാശ രീതിയുമായി നേതൃത്വം മുന്നോട്ടുപോയത്. വെള്ളാപ്പള്ളി നടേശൻ ജനറ‌ൽ സെക്രട്ടറിയായ ശേഷം 1999-ൽ, 200 പേർക്ക് ഒരു വോട്ട് എന്ന രീതിയിൽ ഭരണഘടനാഭേദഗതിയും കൊണ്ടുവന്നു. എന്നാൽ കമ്പനി നിയമപ്രകാരം കേന്ദ്ര ഇളവ് ബാധകമല്ലെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഇതോടെ സംഘടനയിലെ 32 ലക്ഷം അംഗങ്ങളും വോട്ടെടുപ്പിന്‍റെ ഭാഗമാകണം.