Kerala

വര്‍ഗീയ ചേരിതിരിവ് സംഘപരിവാര്‍ അജണ്ട; സിപിഐഎം നിശബ്ദത പാലിക്കുന്നെന്ന് വിഡി സതീശന്‍

ഇരുസമുദായങ്ങളെ വേര്‍തിരിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ സംസ്ഥാനത്ത് സംഘപരിവാര്‍ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തുന്നില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു. vd satheeshan

‘കേരളത്തില്‍ ഇപ്പോഴത്തെ വര്‍ഗീയ സംഘര്‍ഷത്തിന് അയവുവരുത്താന്‍ വേണ്ട ഒരു ശ്രമവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. അതുകാരണമാണ് പ്രതിപക്ഷ നേതാക്കള്‍ സമുദായ സംഘടനകളുമായി ചര്‍ച്ച നടത്തുന്നതും സമവായത്തിലെത്താന്‍ ശ്രമിക്കുന്നതും’. പ്രതിപക്ഷനേതാവ് പറഞ്ഞു.

സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനെതിരെയും പ്രതിപക്ഷ നേതാവ് വിമര്‍ശനുമുന്നയിച്ചു. പാര്‍ട്ടി സെക്രട്ടറി ഏത് യുഗത്തിലാണ് ജീവിക്കുന്നതെന്ന് പരിഹസിച്ച വി.ഡി സതീശന്‍, എ വിജയരാഘവന് ഇപ്പോഴത്തെ വിവാദങ്ങളില്‍ സ്വന്തമായി ഒരഭിപ്രായമില്ലെന്നും കുറ്റപ്പെടുത്തി. ‘സിപിഐഎമ്മിന് ഈ വിഷയത്തില്‍ ഒരു അഭിപ്രായവുമില്ല. ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ കുറേക്കാലം കൂടി തുടരട്ടേ എന്ന നയമാണ് സിപിഐഎമ്മിന്റേത്. സംഘപരിവാറിന്റെ അജണ്ട കേരളത്തിലെ രണ്ടുസമുദായങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കുന്നതിന് വേണ്ടിയാണ്.

പ്രശ്‌നം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് ഇനിയും പിന്തുണ നല്‍കാന്‍ പ്രതിപക്ഷം തയ്യാറാണ്. സര്‍ക്കാര്‍ ഒരിടപെടലും നടത്തുന്നില്ല. സാമൂഹ്യ മാധ്യമങ്ങളിലൂടെ വര്‍ഗീയ വിദ്വേഷം നടത്തുന്നവര്‍ക്കെതിരെ പോലും ഒരു നടപടിയെടുക്കാത്ത ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം. വെള്ളത്തിന് തീപിടിപ്പിക്കുന്ന തരത്തിലുള്ള വിദ്വേഷ പ്രചരണം നടക്കുന്നുണ്ട്. എന്നിട്ടും സംസ്ഥാന സര്‍ക്കാര്‍ കണ്ണുംപൂട്ടി ഇരിക്കുകയാണ്.’ പ്രതിപക്ഷ നേതാവ് പറഞ്ഞു.