Kerala

സർവേ കല്ല് സ്ഥാപിക്കുന്നത് കേന്ദ്രം തടയണമെന്ന് കെ.മുരളീരൻ; കല്ല് പിഴുതെറിഞ്ഞ പാവങ്ങളെ ജയിലിലേക്ക് അയക്കില്ലെന്ന് വി.ഡി സതീശൻ

സിൽവർ ലൈൻ സർവേ കല്ല് സ്ഥാപിക്കുന്നത് കേന്ദ്രം തടയണമെന്ന് കെ.മുരളീരൻ എംപി. കേരളത്തിൽ നടക്കുന്ന പൊലീസ് അതിക്രമം അംഗീകരിക്കാനികില്ലെന്ന് കെ മുരളീധരൻ പറഞ്ഞു. യുഡിഎഫ് അധികാരത്തിൽ വന്നാൽ സിൽവർലൈൻ ഉദ്യോഗസ്ഥരെ ജയിലിലാക്കുമെന്നും കെ മുരളീധരൻ പറഞ്ഞു.

കല്ല് പിഴുതെറിഞ്ഞതിന്റെ പേരിൽ പാവങ്ങളെ ജയിലിലേക്ക് അയക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതികരിച്ചു. ജയിലിൽ പോകേണ്ടി വന്നാൽ യുഡിഎഫ് നേതാക്കൾ പോകുമെന്നും ഭീഷണിക്ക് മുമ്പിൽ വഴങ്ങില്ലെന്നും വിഡി സതീശൻ പറഞ്ഞു.

അതേസമയം, സിൽവർ ലൈൻ സർവേ കല്ലിടലിനെതിരെ ഇന്നും പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് ജനം. കോട്ടയം നട്ടാശ്ശേരിയിലും കോഴിക്കോട് കല്ലായിയിലും വലിയ പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നത്. പ്രതിഷേധത്തെ തുടർന്ന് മലപ്പുറം തിരുനാവായ സൗത്ത് പല്ലാറിൽ സിൽവർലൈൻ സർവേ നടപടികൾ നിർത്തിവച്ചിരിക്കുകയാണ്.

അതിനിടെ, പ്രതിഷേധങ്ങൾക്കെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തുവന്നു. സർവേ കല്ലുകൾ പിഴുതെറിഞ്ഞാൽ പദ്ധതി തടയാനാകില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സമരം നടത്തി കോൺഗ്രസ് സമയം കളയരുതെന്ന് അദ്ദേഹം വ്യക്തമാക്കി. പലയിടത്തും സമരം ചെയ്യുന്നത് ഭൂമി നഷ്ടപ്പെടുന്നവരല്ലെന്നും മാടപ്പള്ളിയിലെ സമരം ആസൂത്രമാണെന്നും കോടിയേരി തുറന്നടിച്ചു.