Kerala

സിൽവർ ലൈനിൽ ശശി തരൂർ യു ഡിഎഫ് നിലപാടിനൊപ്പം; പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

സിൽവർലൈൻ പദ്ധതിയിലടക്കം ഇടതു സർക്കാരിനെ പിന്തുണച്ച് പ്രസ്താവന ഇറക്കി വിവാദത്തിലായ കോൺ​ഗ്രസ് എം പി ശശി തരൂരിനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിൽവർ ലൈനിൽ ശശി തരൂർ യു ഡിഎഫ് നിലപാടിനൊപ്പമാണെന്ന് സതീശൻ പറഞ്ഞു.

പദ്ധതി സംബന്ധിച്ച് യുഡിഎഫ് ഉന്നയിച്ച ചോദ്യങ്ങൾ പ്രസക്തമാണെന്ന് തരൂർ തനിക്ക് മറുപടി നൽകിയെന്നും അദ്ദേഹം പറഞ്ഞു. കെ റെയിൽ തട്ടിപ്പാണ്, തട്ടിക്കൂട്ടിയ പദ്ധതിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. കെ റെയിൽ കല്ലിടരുതെന്ന് ഹൈക്കോടതി പറഞ്ഞു. ഹൈക്കോടതിയെ വരെ ഗവൺമെന്റ് പരിഹസിക്കുകയാണ്.

സർവേ നടത്തത്തെ, എസ്റ്റിമേറ്റ് റിപ്പോർട്ട് ഇല്ലാതെ, പാരിസ്ഥിതിക പഠനം നടത്താതെ സാമൂഹിക ആഘാത പഠനം നടത്തത്തെ കേന്ദ്ര ഗവൺമെന്റിന്റെ അനുമതിയില്ലാതെ, റയിൽവെയുടെ അനുമതിയില്ലാതെ എങ്ങോട്ടാണ് മുഖ്യമന്ത്രി പദ്ധതിയുമായി പോകുന്നതെന്നും വി ഡി സതീശൻ പറഞ്ഞു.

ഇതിനിടെ തരൂരിനെ നിയന്ത്രിക്കണമെന്ന് മുൻ കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ശശി തരൂരിനെ നിയന്ത്രിക്കേണ്ടത് അഖിലേന്ത്യ കോൺഗ്രസ് നേതൃത്വം ആണ്. ഇക്ക‌ാര്യത്തിൽ നേതൃത്വം ഇടപെടണം. സാധാരണ കോൺഗ്രസ് പ്രവർത്തകർ രാവും പകലും കഷ്ടപ്പെട്ടാണ് ശശി തരൂരിനെ വിജയിപ്പിച്ചത്. ശശി തരൂർ പാർട്ടിയെ മറന്നു കൊണ്ട് അഭിപ്രായം പറയാൻ പാടില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.