Kerala

ഐഎൻടിയുസിയെ സമൂഹമാധ്യമത്തിൽ മോശക്കാരാക്കി, വി ഡി സതീശൻ നിലപാട് തിരുത്തണം; ആർ ചന്ദ്രശേഖരൻ

വി ഡി സതീശൻ നിലപാട് തിരുത്തണമെന്ന നിലപാടിലുറച്ച് ഐഎൻടിയുസി. ചർച്ച തുടരും. കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായി ചർച്ച നടത്തും. ഐഎൻടി യു സിയെ സമൂഹമാധ്യമത്തിൽ മോശക്കാരാക്കിയെന്ന് കെ സുധാകരനോട് ആർ ചന്ദ്രശേഖരൻ പറഞ്ഞു. പണിമുടക്കിനെക്കുറിച്ച് മൂന്ന് മാസം മുൻപ് അറിയിച്ചതാണ്. എന്തിനെന്ന് അന്വേഷിച്ചില്ല. പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന അണികളിൽ ആശങ്ക ഉണ്ടാക്കിയെന്ന് ഐഎൻടിയുസി പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ പറഞ്ഞു. ഐഎൻടിയുസി കോൺഗ്രസിന്‍റെ പോഷക സംഘടനയല്ലെന്ന സതീശന്‍റെ പരാമർശമാണ് വിവാദമായത്.

പോഷക സംഘടന എന്ന സ്റ്റാറ്റസ് അല്ല ഐഎൻടിയുസിക്കുള്ളത്. കോൺഗ്രസിന്റെ അഭിവാജ്യ ഘടകമാണ് ഐഎൻടിയുസി എന്നതിൽ തർക്കമില്ലെന്ന് വി ഡി സതീശൻ വിവാദങ്ങൾക്ക് ശേഷം പ്രതികരിച്ചിരുന്നു. അഭിവാജ്യ ഘടകവും പോഷക സംഘടനയും തമ്മിൽ വ്യത്യാസമുണ്ട്. ഐഎൻടിയുസിയേ തള്ളി പറഞ്ഞതല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഐഎൻടിയുസിയുടെ പരസ്യ പ്രകടനത്തിൽ പാർട്ടി തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. താനല്ല ആ വിഷയത്തിൽ പാർട്ടിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

കെ സുധാകരൻ ഇടപെട്ട സാഹചര്യത്തിൽ പ്രശ്നം ഒത്ത് തീർപ്പാകാനാണ് സാധ്യത. വി ഡി സതീശൻ ഐഎൻടിയുസി പോര് കനക്കുന്നതിനിടെ വിഷയത്തിൽ നിലപാട് വ്യക്തമാക്കി മുതിര്‍ന്ന് നേതാവ് കെ വി തോമസും രം​ഗത്ത് വന്നിരുന്നു. ഐഎൻടിയുസിയും കോൺഗ്രസും തമ്മിൽ പൊക്കിൾകൊടി ബന്ധമാണുള്ളതെന്നും ഐഎൻടിയുസി ഒരു സ്വതന്ത്ര തൊഴിലാളി സംഘടനയാണെന്നും കെ വി തോമസ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.