Kerala

‘ജുഡീഷ്യറിയെ ഭരണകൂടം വെല്ലുവിളിക്കുന്നു, ജലീല്‍ സര്‍ക്കാർ ചാവേര്‍’; വിഡി സതീശൻ

ലോകായുക്തയ്‌ക്കെതിരായ മുൻ മന്ത്രി കെ.ടി ജലീലിൻ്റെ വിമര്‍ശനം ജുഡീഷ്യറിയോടുള്ള പരസ്യ വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിയുടെയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെയും കേസ് ലോകായുക്തയ്ക്ക് മുന്നിലിരിക്കുമ്പോഴാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരാൻ ശ്രമിച്ചത്. ഇത് പാളിയപ്പോഴാണ് ലോകായുക്തയെ വ്യക്തിപരമായി ആക്രമിക്കാന്‍ സര്‍ക്കാര്‍ ചാവേറിനെ ഇറക്കിയിരിക്കുന്നതെന്നും സതീശൻ വിമർശിച്ചു.

ലോകായുക്തയുടെ അടികൊണ്ട ആളാകുമ്പോള്‍ ചാവേറിന്റെ വീര്യം കൂടും. ഇനി മുതല്‍ ഏത് ഇടതു നേതാവിനെതിരെയും കോടതി വിധികളുണ്ടായാല്‍ ഇതേ രീതിയില്‍ കൈകാര്യം ചെയ്യുമെന്ന മുന്നറിയിപ്പ് കൂടിയാണ് ജലീല്‍ നല്‍കുന്നത്. അസഹിഷ്ണുതയുടെ കൂടാണ് പിണറായി സര്‍ക്കാര്‍.

സില്‍വര്‍ ലൈനിനെ എതിര്‍ത്ത സംസ്‌ക്കാരിക പ്രവര്‍ത്തകരെ സൈബറിടങ്ങളില്‍ കൊല്ലാക്കൊല ചെയ്യുന്നവര്‍ പ്രതികരിക്കാന്‍ പരിമിതികളുള്ള ജുഡീഷ്യറിയെ നീതിബോധമില്ലാതെ ആക്രമിക്കുകയാണ്. മുഖ്യമന്ത്രിക്കെതിരെ നടപടിയെടുത്താല്‍ കാണിച്ചുതരാമെന്ന ലോകായുക്തക്കുള്ള ഭീഷണിയാണിത്. ജലീലിന്റെ ജല്‍പനങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞേ മതിയാകൂ എന്നും പ്രതിപക്ഷ നേതാവ്.

നേരത്തെ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ ഗുരുതര ആരോപണവുമായി കെ.ടി ജലീൽ രംഗത്തെത്തി. തക്ക പ്രതിഫലം കിട്ടിയാല്‍ സിറിയക് എന്തു കടുംകൈയും ആര്‍ക്കുവേണ്ടിയും ചെയ്യുമെന്ന് ജലീല്‍ ആരോപിച്ചു. സിറിയക് ജോസഫിൻ്റെ സഹോദര ഭാര്യയ്ക്ക് വി സി നിയമനം ലഭിച്ചതിൽ ദുരൂഹതയുണ്ട്. യുഡിഎഫ് നേതാവിനെ രക്ഷിക്കാൻ ബന്ധുവിന് വി സി പദവി പ്രതിഫലമായി വാങ്ങിക്കൊടുത്തു. പിണറായി സര്‍ക്കാരിനെ പിന്നില്‍ നിന്ന് കുത്താന്‍ യുഡിഎഫ് കണ്ടെത്തിയ കത്തിയാണ് ഇതെന്നും ജലീല്‍ ഫേസ്ബുക്കില്‍ ആരോപിച്ചു.