Kerala

‘കേരളത്തിൽ ചോദിക്കാനും പറയാനും ആരും ഇല്ല, തമിഴ്നാടിന് എപ്പോൾ വേണമെങ്കിലും ഷട്ടർ തുറക്കാം എന്ന അവസ്ഥ’; വി ഡി സതീശൻ

മുല്ലപ്പെരിയാർ വിഷയത്തിൽ മുഖ്യമന്ത്രിയെ കൊണ്ട് മറുപടി പറയിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അനാസ്ഥയുടെ പരമോന്നതിയിലാണ് സംസ്ഥാന സർക്കാർ. വകുപ്പ് മന്ത്രിമാരെ ഇരുട്ടിൽ നിർത്തിയാണ് മുഖ്യമന്ത്രി തീരുമാനങ്ങൾ എടുക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

സ്വന്തം വകുപ്പിലെ കാര്യങ്ങൾ അറിയാത്ത 2 മന്ത്രിമാർ എന്തിനാണ് സ്ഥാനത്ത് തുടരുന്നത്. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങൾ പോലും സർക്കാരിന് ഇല്ലെന്നും അദ്ദേഹം വിമർശിച്ചു. മുല്ലപ്പെരിയാറിലെ മരം മുറി ബേബി ഡാം ശക്തിപ്പെടുത്താൻ ആണ്. അതിനു ശേഷം ജലനിരപ്പ് 152 അടിയാക്കാൻ ആണ് തമിഴ്നാടിന്റെ നീക്കം. മുഖ്യമന്ത്രി ഈ വിഷയത്തിൽ മിണ്ടുന്നില്ല എന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.

“10 വർഷം മുൻപ് അണക്കെട്ട് തകർന്നാൽ അഞ്ചു ജില്ലകളിലുള്ള ആളുകൾ അറബി കടലിൽ ഒഴുകി നടക്കും എന്നാണ് വി എസ് അച്യുതാനന്ദൻ പറഞ്ഞത്. അന്ന് എൽ.ഡി.എഫ് സംഘടിപ്പിച്ച മനുഷ്യ ചങ്ങലയുടെ ഒരറ്റത്ത് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനും ഉണ്ടായിരുന്നു. മുഖ്യമന്ത്രിയോട് ഒരു ചോദ്യം 10 വർഷം കഴിഞ്ഞപ്പോൾ ഈ ഡാം ശക്തിപ്പെട്ടോ?” സതീശൻ ചോദിച്ചു.

മരം മുറി അന്യമതി നൽകിയതിലൂടെ കേരളത്തിന്റെ കേസ് ദുർബലമാക്കി. മരം മുറിക്കാൻ അനുമതി നൽകിയതിലൂടെ കേരളത്തിന്റെ കേസ് ദുർബലമാക്കി. കേരളത്തിന് അടിസ്‌ഥാന വിവരങ്ങൾ പോലും ഇല്ല. അനാസ്‌ഥയുടെ പരമോന്നതിയിൽ ആണ് സർക്കാർ. രാത്രി ഷട്ടർ തുറക്കാൻ പാടില്ല എന്ന നിബന്ധന തമിഴ്നാട് ലംഘിച്ചിട്ട് ഒന്നും ചെയ്തില്ല. എന്നിട്ട് കത്ത് എഴുതി എന്നാണ് മുഖ്യമന്ത്രി പറയുന്നത്. കേരളത്തിൽ ചോദിക്കാനും പറയാനും ആരും ഇല്ലാത്തതിനാൽ തമിഴ്നാടിന് എപ്പോൾ വേണമെങ്കിലും ഷട്ടർ തുറക്കാം എന്നതാണ് അവസ്ഥ. എം എം മണി ഉൾപ്പെടെ ഉള്ളവർ ഇടുക്കിയിൽ ഉള്ളവരെ കബളിപ്പിക്കുകയാണ് എന്നും വി ഡി സതീശൻ അഭിപ്രായപ്പെട്ടു.