Kerala

വട്ടകപ്പാറമലയിലെ കാട്ടുകൊള്ള തടഞ്ഞത് സത്യസന്ധരായ രണ്ട് ഉദ്യോഗസ്ഥര്‍

പത്തനംതിട്ട വട്ടകപ്പാറമലയിലെ 300ലേറെ മരങ്ങള്‍ പാറമട ലോബി മുറിച്ച് കടത്തിയപ്പോള്‍ വകുപ്പ് വ്യത്യാസമില്ലാതെ നിരവധി ഉദ്യോഗസ്ഥരാണ് കൂട്ട് നിന്നത്. എന്നാല്‍ സബ് കളക്ടര്‍ വിനയ് ഗോയലും വില്ലേജ് ഓഫീസര്‍ മനോജ് തോമസും നടത്തിയ ഇടപെടലുകളാണ് ഈ കാട്ടുകൊള്ളയെ പുറത്തെത്തിച്ചത്.

ഇരുവരും പുല‍ര്‍ത്തിയ സത്യസന്ധതയും ജനകീയ പ്രതിഷേധങ്ങളും മൂലമാണ് വട്ടകപ്പാറമല തന്നെ ഇന്നും നിലനില്‍ക്കാന്‍ കാരണം. മീഡിയവണ്‍ ഇന്‍വെസ്റ്റിഗേഷന്‍. വിറക് കൊള്ളികള്‍ മുതല്‍ മരക്കുറ്റി വരെ കത്തിച്ച് ചാമ്പലാക്കി. യന്ത്രങ്ങള്‍ ഉപയോഗിച്ച് അടിവേരുകള്‍ പിഴുതെറിഞ്ഞു. എന്നിട്ടും അതിക്രമിച്ച് കയറി നടത്തിയ വനം കൊള്ള പുറത്ത് വന്നു.

വനഭൂമിയായ വട്ടകപ്പാറമലയിലെ നൂറ് കണക്കിന് മരങ്ങള്‍ മുറിച്ച് കടത്തിയപ്പോള്‍ വകുപ്പ് വ്യത്യാസമില്ലാതെ നിരവധി ഉദ്യോഗസ്ഥരാണ് ഡെല്‍റ്റ ഗ്രൂപ്പിന് കൂട്ട് നിന്നത്. 2019 മാര്‍ച്ച് മാസത്തില്‍ നടന്ന വനം കൊള്ളക്ക് പിന്നാലെ വില്ലേജ് ഓഫീസര്‍ സുനില്‍ എം നായര്‍ മുതല്‍ ഡി.എഫ്.ഒ ഉണ്ണികൃഷ്ണന്‍ വരെ റിപ്പോര്‍ട്ടുകള്‍ തിരുത്തിയെഴുതി പാറമട ലോബിക്ക് ഉപകാരങ്ങള്‍ ചെയ്തു. എന്നാല്‍ സമര സമിതിയുടെ പ്രതിഷേധം ശക്തമായതിന് പിന്നാലെ സ്ഥലം മാറിയെത്തിയ വില്ലേജ് ഓഫീസര്‍ മനോജ് തോമസും തിരുവല്ല സബ് കളക്ടര്‍ വിനയ് ഗോയലും നടത്തിയ ഇടപെടലുകളാണ് കള്ളക്കളികളെ വെളിച്ചത്ത് കൊണ്ടുവന്നത്.

2019 സെപ്റ്റംബര്‍ 16ന് റവന്യു വകുപ്പ് നല്‍കിയ ആദ്യ റിപ്പോര്‍ട്ട് മുതല്‍ 2020 മെയ് 14ന് വനം വകുപ്പ് രണ്ടാം ശിപാര്‍ശ കത്ത് നല്‍കും വരെ വട്ടകപ്പാറമലയെ സംബന്ധിച്ച് പാറമട ലോബിക്ക് ആശങ്കകളില്ലായിരുന്നു. എന്നാല്‍ 2019 ഡിസംബര്‍ ആറിന് സ്ഥലത്തെത്തി വില്ലേജ് ഓഫീസര്‍ മനോജ് തോമസ് തയ്യാറാക്കിയ പുതിയ റിപ്പോര്‍ട്ടില്‍ വനഭൂമിയില്‍ മരം കൊള്ള നടന്നതായി വ്യക്തമായി എഴുതി ചേര്‍ത്തു. ഈ റിപ്പോര്‍ട്ട് ലഭിച്ച നാള്‍ മുതല്‍ സബ്കളക്ടര്‍ വിനയ് ഗോയല്‍ ജാഗ്രത പുലര്‍ത്തിയതോടെ ഡെല്‍റ്റ ഗ്രൂപ്പിനൊപ്പം തന്നെ കാട്ട് കൊള്ളക്ക് കൂട്ട് നിന്ന വനപാലകരുടെയും ചുവട് പിഴച്ചു.