Kerala

വന്ദേഭാരത് രണ്ടാം ട്രയൽ റൺ; ഏഴര മണിക്കൂറിൽ കാസർഗോഡ് എത്തി

വന്ദേഭാരത് എക്സ്പ്രെസിന്റെ രണ്ടാം ട്രയൽ റണ്ണിൽ ട്രെയിൻ കാസർഗോഡ് എത്തി. നിരവധി പേരുടെ ആവശ്യപ്രകാരമാണ് വന്ദേഭാരത് എക്‌സ്പ്രസ് സർവീസ് കാസർഗോഡ് വരെ നീട്ടിയത്. ഇന്നലെ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇന്ന് പതിനേഴ് മിനുട്ട് നേരത്തെയാണ് ട്രെയിൻ കണ്ണൂർ എത്തിയത്. അവിടെ നിന്ന് 12:17 ന് പുറപ്പെട്ട ട്രെയിൻ കാസർഗോഡ് എത്തിയത് ഉച്ചക്ക് 1:10ന്. ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ വലിയ സ്വീകാരണമാണ് ട്രെയിനിന് ലഭിച്ചത്. 

നേരത്തെ കണ്ണൂറുവരെ മാത്രമായിരുന്നു വന്ദേ ഭാരത് പ്രഖ്യാപിക്കപ്പെട്ടിരുന്നത്. തുടർന്ന്, കാസർഗോഡ് ജനതയുടെ ആവശ്യപ്രകാരം ട്രെയിൻ നീട്ടിയത്. കഴിഞ്ഞ ദിവസം എക്‌സ്പ്രസിന്റെ സമയക്രമവും ടിക്കറ്റ് നിരക്കും തീരുമാനിച്ചിരുന്നു. തിരുവനന്തപുരത്ത് നിന്ന് വന്ദേഭാരത് ട്രെയിൻ രാവിലെ 5.10നാണ് പുറപ്പെടുക. ട്രെയിൻ ഉച്ചയ്ക്ക് 12.30ഓടെ കണ്ണൂരിലെത്തും. നിലവിൽ കാസർഗോഡിലേക്ക് നീട്ടിയതിനാൽ പരിഷ്‌കരിച്ച സമയക്രമം ഉടൻ പുറത്തിറങ്ങിയേക്കും.

എക്‌സിക്യൂട്ടീവ് കോച്ചിൽ ഭക്ഷണമുൾപ്പെടെ തിരുവനന്തപുരം – കണ്ണൂർ നിരക്ക് 2,400 രൂപയാണ്. എക്കണോമി കോച്ചിൽ ഭക്ഷണമുൾപ്പെടെ തിരുവനന്തപുരം – കണ്ണൂർ നിരക്ക് 1,400 രൂപയാണ്. കാസർഗോഡ് വരെ നീട്ടിയതിനാൽ നിരക്കിലും മാറ്റം പ്രതീക്ഷിക്കാം. 78 സീറ്റ് വീതമുള്ള 12 എക്കണോമി കോച്ചുകളാണ് വന്ദേഭാരതിനുള്ളത്. 54 സീറ്റ് വീതമുള്ള 2 എക്‌സിക്യൂട്ടീവ് കോച്ചുകളുമുണ്ട്. 44 സീറ്റ് വീതമുള്ള ഓരോ കോച്ചുകൾ മുന്നിലും പിന്നിലുമുണ്ടാകും.