India Kerala

വാളയാറിലെ സഹോദരിമാരുടെ മരണത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് കുട്ടികളുടെ അമ്മ

വാളയാറിലെ കുട്ടികളുടെ മരണത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് കുട്ടികളുടെ അമ്മ. കുട്ടിയെ പീഡിപ്പിക്കുന്നത് കണ്ടെന്ന് മജിസ്ട്രേറ്റിനോട് നേരിട്ട് പറഞ്ഞു. കോടതിക്ക് അകത്ത് നിന്ന പ്രതിയെ ചൂണ്ടിക്കാണിച്ചതാണ്. എന്നിട്ടും കോടതി അത് മുഖവിലക്കെടുത്തിലെന്നും അമ്മ പറഞ്ഞു.

തന്റെ ഇളയ കുട്ടിയെ കൊന്നത് തന്നെയാണെന്ന് ഇവര്‍ ഇന്നലെ മീഡിയവണിനോട് വെളിപ്പെടുത്തിയിരുന്നു. ചേച്ചി മരിച്ച സമയത്ത് മുഖം മൂടി ധരിച്ച രണ്ട് പേര്‍ ഇറങ്ങിപ്പോകുന്നത് കണ്ടുവെന്ന് ഇളയമകള്‍ പറഞ്ഞത് പൊലീസിനോട് പറഞ്ഞിരുന്നു. ഇത് അറിഞ്ഞ പ്രതികള്‍ ഇളയമകളേയും കൊന്ന് കെട്ടിത്തൂക്കിയതാണെന്നും അമ്മ മീഡിയവണിനോട് പറഞ്ഞു. ഇളയമകള്‍ നല്‍കിയ മൊഴി എന്തുകൊണ്ടാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടാഞ്ഞതെന്ന് അറിയില്ലെന്നും അമ്മ പറഞ്ഞിരുന്നു.

രണ്ടാമത്തെ കുട്ടിയുടെത് കൊലപാതകം തന്നെയാണെന്ന് സാക്ഷിയായ അബ്ബാസും വെളിപ്പെടുത്തിയിരുന്നു. രണ്ടാമത്തെ കുട്ടി മരിക്കുമ്പോൾ ഉത്തരത്തിൽ ലുങ്കി മുറുകിയിരുന്നില്ല. കുട്ടിക്ക് സ്വന്തമായി മുകളിൽ കയറി തുങ്ങി മരിക്കാൻ കഴിയില്ല. കോടതിയിൽ കൃത്യമായി മൊഴി നല്‍കാന്‍ അവസരം ലഭിച്ചില്ലെന്നും അബ്ബാസ് മീഡിയവണിനോട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.