Kerala

വടക്കഞ്ചേരി അപകടം; മരിച്ച വിദ്യാര്‍ത്ഥികളുടെ പൊതുദര്‍ശനം വൈകിട്ട് മൂന്ന് മണിക്ക്

വടക്കഞ്ചേരിയില്‍ ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥികളുടെ മൃതദേഹം വൈകിട്ട് 3 മണിക്ക് സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. മുളന്തുരുത്തി വെട്ടിക്കല്‍ ബസേലിയോസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ മരിച്ചത്. പാലക്കാട് ജില്ലാ ആശുപത്രിയിലുള്ള നാല് പേരുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി.

അഞ്ച് വിദ്യാര്‍ത്ഥികളും അധ്യാപകനും മൂന്ന് കെഎസ്ആര്‍ടിസി യാത്രക്കാരുമാണ് മരിച്ചത്. ടൂറിസ്റ്റ് ബസില്‍ 49 പേരും കെഎസ്ആര്‍ടിസിയില്‍ 51 പേരുമാണ് ഉണ്ടായിരുന്നത്. കൊട്ടാരക്കരയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പോകുകയായിരുന്നു ബസ്.

ടൂറിസ്റ്റ് ബസിന്റെ അമിത വേഗതയാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. പ്രാഥമിക പരിശോധനയില്‍ ബസിന്റെ അമിത വേഗം വ്യക്തമായെന്ന് പാലക്കാട് ആര്‍ടിഒ ടിഎം ജോസഫ് പറഞ്ഞു. സ്‌കൂള്‍, കോളജ് വിനോദയാത്രകള്‍ക്കായി രൂപമാറ്റം വരുത്തിയതും അരോചകമായ ശബ്ദമുള്ളതുമായ വാഹനങ്ങള്‍ ഉപയോഗിക്കരുതെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ നിര്‍ദേശമുണ്ട്. നിര്‍ദേശത്തിന്റെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു. നിയമം ലംഘിച്ചോടിയ വാഹനത്തിന്റെ വാര്‍ത്തകള്‍ക്ക് പിന്നാലെ അപകടത്തില്‍ ഹൈകോടതി സ്വമേധയാ കേസെടുക്കുകയും ചെയ്തു.