Kerala

കടയിൽ പോകാൻ വാക്സീൻ സർട്ടിഫിക്കറ്റ് വേണം; നിബന്ധനയില്‍ മാറ്റമില്ല; ആവർത്തിച്ച് ആരോഗ്യമന്ത്രി

കടയിൽ പോകാൻ വാക്സീൻ സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയില്‍ മാറ്റില്ലെന്ന് ആവർത്തിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്. വകഭേദം വന്ന ഡെൽറ്റ വൈറസാണ് രണ്ടാം തരംഗത്തിൽ പടരുന്നതെന്നും രോഗികളുടെ എണ്ണം ഇരട്ടി ആകാൻ സാധ്യത ഉണ്ടെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. ഈ സാഹചര്യത്തിൽ ജനങ്ങളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ട്. അതുകൊണ്ടാണ് നിയന്ത്രണങ്ങൾ കർശനമാക്കുന്നതെന്നും ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷിച്ച് വേണം ഇളവുകൾ നൽകേണ്ടതെന്നാണ് സുപ്രീംകടോതി പറഞ്ഞിട്ടുള്ളതെന്നും ഇത് മനസിലാക്കാതെയുള്ള ഇപ്പോഴത്തെ നിയന്ത്രണങ്ങൾ അശാസ്ത്രീയമാണെന്നും പ്രതിപക്ഷ എംഎല്‍എ കെ ബാബു പറഞ്ഞു. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് ജനങ്ങളുടെ രക്ഷയ്ക്കാണ്. നിയന്ത്രണം മറികടക്കുമ്പോൾ തടയാൻ ബാധ്യത പൊലീസിന് ഉണ്ടെന്നുമായിരുന്നു നിയമസഭയിൽ ആരോഗ്യ മന്ത്രിയുടെ പ്രതികരണം.

സർക്കാർ ജനങ്ങളെ കളിയാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.കേരള സർക്കാർ പെറ്റി സർക്കാർ ‌ആണെന്നും, അഞ്ഞൂറ് രൂപ കൊടുത്ത് ആർടിപിസിആർ പരിശോധന സർട്ടിഫിക്കറ്റ് എടുക്കണം. ഇതെന്തുതരം നിയന്ത്രണമാണെന്നും വി ഡി സതീശൻ ചോദിച്ചു.തുടര്‍ന്ന് പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭ വിട്ടിറങ്ങി.