India Kerala

സാമ്പത്തിക സംവരണത്തിനെതിരെ ഹരജി;പിന്നില്‍ ബി.ജെ.പിയെന്ന് ജസ്റ്റിസ് വി ഈശ്വരയ്യ

സാമ്പത്തിക സംവരണത്തിനുള്ള ഭരണഘടനാ ഭേദഗതി ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ച സംഘടനയ്ക്ക് പിന്നില്‍ ബി.ജെ.പിയെന്ന് ആന്ധ്ര മുന്‍ ചീഫ് ജസ്റ്റിസ് വി. ഈശ്വരയ്യ. സംവരണം അട്ടിമറിക്കലാണ് സംഘടനയുടെ ലക്ഷ്യം. മുന്നാക്കകാരിലെ പിന്നാക്കകാരന് സംവരണം ഏര്‍പ്പെടുത്തിയത് ബി.ജെ.പിയുടെ രാഷ്ട്രീയ താല്പര്യത്തിന് വേണ്ടിയാണ്. ഇത് ഭരണഘടനാ വിരുദ്ധമാണെന്നും ജസ്റ്റിസ് ഈശ്വരയ്യ മീഡിയ വണിനോട് പറഞ്ഞു.

സുപ്രീം കോടതിയില്‍ സാമ്പത്തിക സംവരണത്തിനെതിരെ ഹരജി നല്‍കിയിട്ടുള്ള ജസ്റ്റിസ് ഫോര്‍ ഈക്വാലിറ്റിയെന്ന സംഘടനയുടെ ഉദ്ദേശ ശുദ്ധി ശരിയല്ലെന്നാണ് റിട്ട. ജസ്റ്റിസ് വി. ഈശ്വരയ്യയുടെ നിലപാട്. സാമ്പത്തിക സംവരണം നടപ്പിലാക്കിയതിന് പിന്നില്‍ ചില രാഷ്ട്രീയ താല്പര്യങ്ങളാണുള്ളതെന്നും കൊച്ചിയിലെത്തിയ അദ്ദേഹം മീഡിയ വണിനോട് പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ സാമ്പത്തിക സംവരണം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്കെതിരാണെന്നും അദ്ദേഹം സൂചിപ്പിച്ചു. സാമ്പത്തിക സംവരണത്തിനെതിരെ സ്വന്തം നിലയില്‍ സുപ്രീം കോടതിയില്‍ നല്‍കിയിരിക്കുന്ന ഹരജിയില്‍ അനുകൂല നിലപാടുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ജസ്റ്റിസ് വി ഈശ്വരയ്യ പറഞ്ഞു.