Kerala

‘യുഎസില്‍നിന്ന് മുഖ്യമന്ത്രി വിളിക്കുമ്പോള്‍ പേടിച്ചു പോയെന്ന് പറയണം’; പണപ്പരിവിനെ വിമര്‍ശിച്ചതിന്റെ പേരിലാണ് കേസെന്ന് വി.ഡി.

പണ പിരിവ് മറയ്ക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമമാണ് തനിക്കെതിരായ കേസെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ലോക കേരളാ സഭയുടെ പേരിലുള്ള അനധികൃത പണപ്പരിവിനെ ശക്തിയായി വിമര്‍ശിച്ചതിന്റെ പേരിലാണ് തനിക്കെതിരെ ഇപ്പോള്‍ വിജിലന്‍സ് കേസെടുത്തിരിക്കുന്നതെന്ന് വി ഡി സതീശന്‍ വ്യക്തമാക്കി.

വിജിലന്‍സ് അന്വേഷണത്തിന് നിയമസഭയില്‍ വെല്ലുവിളിച്ചത് താന്‍ തന്നെയാണ്. പരാതിയില്‍ കഴമ്പില്ലാത്തതിനാല്‍ മൂന്ന് കൊല്ലം മുന്‍പ് മുഖ്യമന്ത്രിയടക്കം തള്ളിക്കളഞ്ഞ കേസാണിത്. മുഖ്യമന്ത്രി അമേരിക്കയില്‍ നിന്ന് വിളിക്കുമ്പോള്‍ കേസ് എടുത്തതിനെ തുടര്‍ന്ന് വി ഡി സതീശന്‍ പേടിച്ചുപോയെന്ന് പിണറായിയുടെ ഓഫീസിലുള്ളവര്‍ അദ്ദേഹത്തോട് പറഞ്ഞേക്കണമെന്നും വി ഡി സതീശന്‍ പരിഹസിച്ചു.

പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് വീടുകള്‍ വച്ചുകൊടുത്ത പദ്ധതിയാണ് പുനര്‍ജ്ജനി പദ്ധതി. ഇതിന് മുമ്പ് വിജിലന്‍സ് ഇത് അന്വേഷിച്ചതാണ്. എന്നാല്‍ ഹൈക്കോടതി വിജിലന്‍സിന്റെ നീരീക്ഷണങ്ങളെയാകെ തള്ളിയിരുന്നു. ഇപ്പോള്‍ വൈര്യനിരാതന ബുദ്ധിയോടെ പഴയ കേസ് പൊടിതട്ടിയെടുത്തിരിക്കുകയാണ്.

അന്വഷണം നടക്കട്ടെ താനതിനെ നേരിടുമെന്നും വി ഡി സതീശന്‍ പറഞ്ഞു.കോണ്‍ഗ്രസിലെ തന്റെ നേതാക്കളാണ് തനിക്കെതിരെ പടയൊരുക്കം നടത്തുത് .അവര്‍ സിപിഐഎമ്മുമായി ഗൂഡാലോചന നടത്തിയെന്ന് താന്‍ വിശ്വസിക്കുന്നില്ലന്നും വി ഡി സതീശന്‍ പറഞ്ഞു.